കൊച്ചി: മുൻ മിസ് കേരള ജേതാക്കൾ വാഹനാപകടത്തിൽ മരിക്കാനിടയായ സംഭവത്തിൽ സൈജു തങ്കച്ചനുമായി പോലീസ് ഇന്ന് തെളിവെടുപ്പ് നടത്തും. മോഡലുകളെ പിന്തുടരാൻ സൈജു ഉപയോഗിച്ച ഓഡി കാർ കസ്‌റ്റഡിയിൽ എടുക്കുകയാണ് ആദ്യ നടപടി. ശേഷം നമ്പർ 18 ഹോട്ടലിൽ എത്തിച്ച് വീണ്ടും തെളിവെടുപ്പ് നടത്തും.
സൈജു താമസിച്ചിരുന്ന ഫ്ളാറ്റിലും തെളിവെടുപ്പ് നടത്താൻ സാധ്യതയുണ്ട്. മോഡലുകളുടെ കാറോടിച്ച അബ്‌ദു റഹ്‌മാനെയും ഹോട്ടല്‍ ഉടമ റോയി വയലാട്ടിനെയും സൈജുവിനൊപ്പമിരുത്തി വീണ്ടും ചോദ്യം ചെയ്യാനും സാധ്യതയുണ്ട്. കേസിൽ പ്രധാന തെളിവായ ഹാർഡ് ഡിസ്‌ക് വീണ്ടെടുക്കാനാകാത്ത സാഹചര്യത്തിൽ സൈജുവിന്റെ മൊഴി നിർണായകമാണ്. ഡിജെ പാർട്ടിയിൽ പങ്കെടുത്തവരുടെയും, നമ്പർ 18 ഹോട്ടൽ ജീവനക്കാരുടെയും ചോദ്യം ചെയ്യലും തുടരുകയാണ്.
ഇന്നലെയാണ് സൈജു തങ്കച്ചനെ എറണാകുളം മജിസ്‌ട്രേറ്റ് കോടതി മൂന്ന് ദിവസത്തെ പോലീസ് കസ്‌റ്റഡിയിൽ വിട്ടത്. ഈ മൂന്ന് ദിവസത്തിനുള്ളിൽ സൈജുവിൽ നിന്നും പരമാവധി തെളിവുകൾ ശേഖരിക്കുകയാണ് പോലീസിന്റെ ലക്ഷ്യം.
വെള്ളിയാഴ്‌ച മണിക്കൂറുകളോളം ചോദ്യം ചെയ്‌തതിന് ശേഷമാണ് സൈജുവിന്റെ അറസ്‌റ്റ് എറണാകുളം ജില്ലാ ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തിയത്. അൻസിയെയും സുഹൃത്തുക്കളെയും ഇയാൾ ഹോട്ടലിൽ നിന്ന് നേരത്തെ കാറിൽ പിന്തുടർന്നിരുന്നു എന്ന് തെളിഞ്ഞിരുന്നു.
ദുരുദ്ദേശത്തോടെ സ്‌ത്രീകളെ പിന്തുടർന്ന് ശല്യപ്പെടുത്തിയെന്ന കുറ്റം ചുമത്തിയാണ് അറസ്‌റ്റ്. അപകടത്തിന് കാരണമായെന്ന കുറ്റവും ചുമത്തിയിട്ടുണ്ട്. ഇയാൾക്കെതിരെ വഞ്ചനാ കുറ്റത്തിന് മറ്റൊരു കേസും നിലനിൽക്കുന്നുണ്ട്.
Most Read: പുതിയ വകഭേദം; കേരളത്തിൽ നിന്നുള്ള വിദ്യാർഥികൾക്ക് പരിശോധന കർശനമാക്കി കർണാടക