കണ്ണൂർ: പ്രമുഖ കോണ്‍ഗ്രസ് നേതാവ് സതീശന്‍ പാച്ചേനിയുടെ വിയോഗത്തിൽ അനുസ്‌മരണ പ്രവാഹം. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വിഡി സതീശനും, കെപിസിസി പ്രസിഡന്റ് കെ.സുധാകരനും ഉൾപ്പടെയുള്ള നേതാക്കൾ അനുസമരിച്ചു.
മൂല്യാധിഷ്‌ഠിത രാഷ്‌ട്രീയത്തിനൊപ്പം എന്നും ശക്‌തമായി നിലകൊണ്ട നേതാവിനെയാണ് പാച്ചേനിയുടെ വിയോഗത്തോടെ കോണ്ഗ്രസിന് നഷ്‌ടമായത്. രാഷ്ട്രീയത്തിന് അതീതമായ സൗഹൃദവും ബന്ധങ്ങളും താഴേത്തട്ടുമുതൽ കെട്ടിപ്പടുത്ത അപൂർവം കണ്ണൂർ നേതാക്കളിൽ ഒരാളാണ് സതീശന്‍ പാച്ചേനി. കഴിഞ്ഞ ഒരാഴ്‌ചയായി തലച്ചോറിലുണ്ടായ രക്‌ത സ്രാവത്തെ തുടര്‍ന്ന് ചികിൽസയിലായിരുന്ന ഇദ്ദേഹം ഉച്ചയോടെയാണ് മരണപ്പെട്ടത്. സംസ്‌കാരം നാളെ പയ്യാമ്പലത്ത് നടക്കും.
കണ്ണൂരിലെ പാച്ചേനിയില്‍ 1968 ജനുവരി അഞ്ചിനായിരുന്നു സതീശന്റെ ജനനം. അക്കാലത്തെ കമ്യൂണിസ്‌റ്റ് കോട്ടയായ തളിപ്പറമ്പിലെ പാച്ചേനി ഗ്രാമത്തിൽ ജനിച്ച ഇദ്ദേഹത്തതിന്റെ മാതാപിതാക്കളും കുടുംബക്കാരുമെല്ലാം ഇടതുപക്ഷ അനുഭാവികളായിരുന്നു. കമ്യൂണിസ്‌റ്റ് പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകരും കര്‍ഷക തൊഴിലാളികളുമായ പരേതനായ പാലക്കീല്‍ ദാമോദരനും മാനിച്ചേരി നാരായണിയുമാണ് മാതാപിതാക്കൾ.
2001 മുതൽ തുടർച്ചയായ 11 വർഷം കെപിസിസി ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. 2016 മുതല്‍ 2021 വരെ ഡിസിസി അധ്യക്ഷനുമായിരുന്നു പാച്ചേനി. 2009 ല്‍ പാലക്കാട് നിന്ന് ലോക്‌സഭയിലേക്ക് മൽസരിച്ചെങ്കിലും വിജയിച്ചിരുന്നില്ല. അഞ്ച് തവണ നിയമസഭയിലേക്കും ഇദ്ദേഹം മൽസരിച്ചിട്ടുണ്ട്.
1999ല്‍ കെഎസ്‌യു സംസ്‌ഥാന പ്രസിഡന്റായ പാച്ചേനി 2016ല്‍ കണ്ണൂര്‍ ജില്ലയിലെ കോണ്‍ഗ്രസിന്റെ അമരക്കാരനായതോടെ സുധാകര പക്ഷത്തേക്ക് വന്നു. സിപിഎമ്മിന്റെ അധീനതയിലുളള കണ്ണൂരില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ വളര്‍ത്തിയെടുക്കുന്നതിലും പ്രവര്‍ത്തകര്‍ക്ക് ആത്‌മവിശ്വാസം നൽകി കൂടെ നിറുത്തുന്നതിലും സതീശൻ മുൻപന്തിയിലായിരുന്നു. തളിപ്പറമ്പ് അർബൻ കോ–ഓപ്പറേറ്റീവ് ബാങ്കിൽ ജീവനക്കാരിയായ കെവി റീനയാണ് ഭാര്യ. മക്കൾ: ജവഹർ, സാനിയ എന്നിവരാണ്.
Most Read: കോയമ്പത്തൂര്‍ കാർ സ്‌ഫോടനം