കൽപ്പറ്റ: സിദ്ധാർഥന്റെ മരണത്തിൽ പ്രതിഷേധിച്ച് പൂക്കോട് വെറ്ററിനറി സർവകലാശാലയിലേക്ക് കെഎസ്‌യു-എംഎസ്എഫ് പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം. പ്രവർത്തകർ ബാരിക്കേഡ് തകർത്തതോടെ പോലീസ് ലാത്തിചാർജ് നടത്തി. കണ്ണീർ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. പോലീസിന് നേരെ പ്രവർത്തകർ കല്ലെറിയുകയും ചെയ്‌തു.
ലാത്തിച്ചാർജിൽ നിരവധി പേർക്ക് പരിക്കേറ്റതായാണ് വിവരം. അതിനിടെ, സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതികളെ ഹാജരാക്കുന്ന സമയത്ത് മജിസ്‌ട്രേറ്റിനെ കാണാനായി അദ്ദേഹത്തിന്റെ വസതിയിൽ പോയിട്ടില്ലെന്ന് വ്യക്‌തമാക്കി സിപിഎം നേതാവും കൽപ്പറ്റ മുൻ എംഎൽഎയുമായ സികെ ശശീന്ദ്രൻ രംഗത്തെത്തി.
കേസുമായി ബന്ധപ്പെട്ട് എസ്എഫ്ഐ പ്രവർത്തകരെ കുറിച്ച് കൽപ്പറ്റ ഡിവൈഎസ്‌പി ചില പരാമർശങ്ങൾ നടത്തിയതായി കേട്ടപ്പോൾ, അതേക്കുറിച്ച് ചോദിക്കുന്നതിന് അദ്ദേഹത്തെ കാണാനാണ് കോടതിയിൽ പോയതെന്ന് ശശീന്ദ്രൻ വിശദീകരിച്ചു. അദ്ദേഹം കോടതിയിലാണെന്ന് അറിഞ്ഞാണ് അവിടേക്ക് ചെന്നതെന്നും ശശീന്ദ്രൻ പറഞ്ഞു. ഡിവൈഎസ്‌പിയെ ഭീഷണിപ്പെടുത്തിയെന്ന ആരോപണം തെറ്റാണെന്നും അദ്ദേഹം വ്യക്‌തമാക്കി.
അതേസമയം, കേസിലെ പ്രതികളുമായി പോലീസ് തെളിവെടുപ്പ് നടത്തുകയാണ്. ക്യാമ്പസിൽ പ്രതികളെ എത്തിച്ചാണ് തെളിവെടുപ്പ് നടത്തുന്നത്. രഹൻ, ആകാശ് എന്നീ പ്രതികളുമായാണ് ഇന്ന് തെളിവെടുപ്പ് നടക്കുന്നത്. ഒന്നാംപ്രതി സിൻജോയെ ഇന്നലെ വൻ പോലീസ് കാവലിൽ ഹോസ്‌റ്റലിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.
സിദ്ധാർഥനെ അടിവസ്‌ത്രം മാത്രം ധരിപ്പിച്ച് മർദ്ദിച്ചത് ഉൾപ്പടെ അവിടെ നടന്ന കാര്യങ്ങളെല്ലാം സിൻജോ പോലീസിനോട് വിശദീകരിച്ചു. പിന്നീട് സിദ്ധാർഥനെ തടങ്കലിലിട്ട് മർദ്ദിച്ച ഒന്നാം നിലയിലെ 21ആം നമ്പർ മുറിയിലേക്കും എത്തിച്ചു. ഇവിടെ നിന്ന് ഗ്‌ളു ഗണും ഇലക്‌ട്രിക് വയറും കണ്ടെത്തി. ആ കേബിൾ ഉപയോഗിച്ചാണ് സിദ്ധാർഥനെ മർദ്ദിച്ചതെന്ന് സിൻജോ അന്വേഷണ സംഘത്തോട് പറഞ്ഞു.
Most Read| ഇലക്‌ടറൽ ബോണ്ട് ഭരണഘടനാ വിരുദ്ധം