മുംബൈ: മഹാരാഷ്‍ട്രയില്‍ കനത്ത മഴയിൽ മരണപ്പെട്ടവരുടെ എണ്ണം 164 ആയി. മണ്ണിടിച്ചിലുണ്ടായ റായ്‌ഗഡിലെ തലിയെ ഗ്രാമത്തിലെ തിരച്ചിൽ അവസാനിപ്പിച്ചു. 53 പേരുടെ മൃതദേഹമാണ് ഇവിടെ നിന്ന് കണ്ടെത്തിയത്. ഇനിയും കണ്ടെത്താനുള്ള 31 പേരും മരിച്ചിട്ടുണ്ടാകുമെന്നാണ് വിലയിരുത്തല്‍. പരിക്കേറ്റ അഞ്ച് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വെള്ളപ്പൊക്കത്തെ തുടര്‍ന്ന് അടച്ചിട്ടിരുന്ന എന്‍എച്ച് 48ന്റെ ഒരു ലയിന്‍ ഇന്ന് ഗതാഗതത്തിനായി തുറന്നുകൊടുത്തു. അവശ്യ സര്‍വീസ് നടത്തുന്ന വാഹനങ്ങളെ മാത്രമാണ് ഈ ലയിനിലൂടെ അനുവദിക്കുന്നത്. കോലാപ്പുര്‍ ജില്ലയില്‍ മാത്രം 42,000 പേരെയാണ് മാറ്റിപ്പാര്‍പ്പിച്ചത്. സംസ്‌ഥാനത്താകെ 2.30 ലക്ഷം ആളുകളെയാണ് മാറ്റി പാര്‍പ്പിച്ചത്. ദേശീയ ദുരന്തനിവാരണ സേനയുടെ നിരവധി ടീമുകളെ വെള്ളപ്പൊക്കം ബാധിച്ച മേഖലകളില്‍ വിന്യസിച്ചിട്ടുണ്ട്.
അതേസമയം സത്താറ ജില്ലയിലെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനായി തിരിച്ച മുഖ്യമന്ത്രി ഉദ്ദവ് താക്കറെ ഹെലികോപ്റ്റര്‍ ഇറക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് പൂണെയിലേക്ക് മടങ്ങി. പേരിനും പ്രശസ്‌തിക്കും വേണ്ടി ഒരു ദുരിതാശ്വാസ പ്രഖ്യാപനവും നടത്താന്‍ തൽക്കാലം ഇല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. മൊത്തം സ്‌ഥിതിഗതികള്‍ പരിശോധിച്ച് വിലയിരുത്തിയ ശേഷം മാത്രമേ പ്രഖ്യാപനങ്ങളുണ്ടാകൂ. വെള്ളപ്പൊക്കം ബാധിക്കുന്ന പ്രദേശങ്ങളില്‍ ശാശ്വതമായ പരിഹാരത്തിനുള്ള പോംവഴികളും ആലോചിക്കുമെന്നും അദ്ദേഹം വ്യക്‌തമാക്കി.
Most Read: അന്വേഷണവുമായി മുന്നോട്ട് പോകാം; സിബിഐക്ക് സുപ്രീം കോടതിയുടെ പച്ചക്കൊടി