തിരുവനന്തപുരം: കോവിഡ് സാഹചര്യം കണക്കിലെടുത്ത് ഉദ്യോഗാർത്ഥികൾക്ക് ജോലിയിൽ പ്രവേശിക്കാൻ സാവകാശം അനുവദിച്ച് സർക്കാർ. കോവിഡ് ബാധിതർക്കും കണ്ടൈൻമെന്റ് സോണിൽ ഉൾപ്പെട്ടവർക്കും സാവകാശം അനുവദിച്ചു കൊണ്ടുള്ള ഉത്തരവ് പുറത്തിറക്കി. ഇതര സംസ്ഥാനത്തും വിദേശ രാജ്യങ്ങളിലും അകപ്പെട്ടവർ അപേക്ഷ നൽകിയാൽ സാവകാശം അനുവദിക്കപ്പെടും.
Read Also: നിയമ വിരുദ്ധമായി ഒരു പിഴയും ഈടാക്കുന്നില്ല; വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ഗതാഗത മന്ത്രി
പുതിയ മാനദണ്ഡപ്രകാരം നിയമന ഉത്തരവ് ലഭിച്ച സംസ്ഥാനത്തിന് അകത്തുള്ളവർ 10 ദിവസത്തിനകം ജോലിയിൽ പ്രവേശിക്കണം. ഉദ്യോഗാർത്ഥി കോവിഡ് ബാധിതനെങ്കിൽ രോഗം ഭേദമായ ശേഷം നിരീക്ഷണ കാലയളവും പൂർത്തിയാക്കി 10 ദിവസത്തിനകം ജോലിയിൽ പ്രവേശിച്ചാൽ മതി. കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെട്ടവർ പ്രദേശം കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് ഒഴിവായ ശേഷം 10 ദിവസത്തിനുള്ളിൽ ജോലിയിൽ പ്രവേശിക്കണം. ക്വാറന്റീനിൽ കഴിയുന്നവർക്ക് നിരീക്ഷണ കാലഘട്ടം പൂർത്തിയാക്കി സാക്ഷ്യപത്രം ലഭിച്ച് 10 ദിവസത്തിനകം ജോലിയിൽ പ്രവേശിച്ചാൽ മതി.
ഇതര സംസ്ഥാനത്ത് അകപ്പെട്ട ഉദ്യോഗാർത്ഥികൾ അപേക്ഷ നൽകിയാൽ അടിയന്തരമായി സംസ്ഥാനത്ത് എത്തിച്ചേരാൻ സാധിക്കും. തുടർന്ന് നിരീക്ഷണ കാലാവധി പൂർത്തിയാക്കി സാക്ഷ്യപത്രം ലഭിച്ച് 10 ദിവസത്തിനകം ജോലിയിൽ പ്രവേശിക്കാൻ അനുവദിക്കുമെന്ന് ഉത്തരവിൽ വ്യക്തമാക്കി. വിദേശത്ത് അകപ്പെട്ടുപോയവർ അപേക്ഷ നൽകിയാൽ ബന്ധപ്പെട്ട രാജ്യത്ത് നിന്ന് രാജ്യാന്തര വിമാന സർവീസ് പുനരാരംഭിച്ച് നാട്ടിൽ മടങ്ങിയെത്തി ക്വാറന്റീൻ കാലാവധി പൂർത്തിയാക്കിയ സാക്ഷ്യപത്രം ലഭിച്ച് 10 ദിവസത്തിനകം ജോലിയിൽ പ്രവേശിക്കാനും അനുവദിക്കും.