ന്യൂഡെൽഹി: രാജ്യ തലസ്‌ഥാനത്തെ രോഹിണി കോടതിയിലുണ്ടായ വെടിവെപ്പില്‍ കടുത്ത ആശങ്കയറിയിച്ച് സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ് എന്‍വി രമണ. ഹൈക്കോടതി ചീഫ് ജസ്‌റ്റിസ് ഡിഎന്‍ പട്ടേലുമായി നടത്തിയ ചര്‍ച്ചയില്‍, വിഷയം കോടതി നടപടികളെ ബാധിക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. ഇതുമായി ബന്ധപ്പെട്ട് പോലീസിനോടും, ബാര്‍ അസോസിയേഷനോടും ചര്‍ച്ച നടത്തണമെന്നും ചീഫ് ജസ്‌റ്റിസ് ആവശ്യപ്പെട്ടു.
ഡെല്‍ഹി രോഹിണി കോടതിയില്‍ മാഫിയ സംഘങ്ങള്‍ തമ്മിലുണ്ടായ വെടിവെപ്പില്‍ മൂന്ന് മരണമാണ് റിപ്പോര്‍ട് ചെയ്‌തത്. ഗൂണ്ടാ തലവന്‍ ഗോഗി അടക്കം മൂന്ന് പേരാണ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. ഗോഗിയെ കോടതിയില്‍ ഹാജരാക്കി വിചാരണ നടത്തുന്നതിനിടെയാണ് വെടിവെപ്പുണ്ടായത്. അക്രമത്തില്‍ ആറ് പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ട്.
കോടതിയിലെ രണ്ടാം നിലയിലെ 207ആം നമ്പര്‍ മുറിയിലാണ് വെടിവെപ്പ് നടന്നത്. കൊടുംകുറ്റവാളി ജിതേന്ദര്‍ ഗോഗിയുടെ വിചാരണ നടക്കുന്നതിനിടെ അഭിഭാഷകരുടെ വേഷത്തിലെത്തിയ രണ്ട് പേര്‍ ബലമായി കോടതി മുറിയില്‍ പ്രവേശിച്ച് ഗോഗിക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
സംഭവത്തില്‍ പ്രതിഷേധിച്ച് അഭിഭാഷകര്‍ ഇന്ന് ജോലിയില്‍ നിന്ന് വിട്ടു നില്‍ക്കുമെന്ന് ഡെല്‍ഹി ബാര്‍ അസോസിയേഷന്‍ അറിയിച്ചു. കോടതികളിലെ സുരക്ഷ വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് അഭിഭാഷകരുടെ പ്രതിഷേധം. നോര്‍ത്തേണ്‍ റേഞ്ച് ജോയിന്റ് കമ്മീഷണര്‍ക്കാണ് സംഭവത്തിന്റെ അന്വേഷണ ചുമതല.
Read Also: പെണ്‍കുട്ടിയെ വിവാഹം ചെയ്‌താലും ബലാൽസംഗകേസിലെ ശിക്ഷയില്‍നിന്ന് ഒഴിവാകാനാകില്ല; ഹൈക്കോടതി