ന്യൂഡെൽഹി: രോഹിണി കോടതിയില്‍ ഗുണ്ടാതലവന്‍ ജിതേന്ദര്‍ ഗോഗിയെ കൊലപ്പെടുത്താന്‍ മൂന്ന് വാടക കൊലയാളികള്‍ എത്തിയിരുന്നെന്ന് പോലീസ്. ഒളിവിലുള്ള മൂന്നാമനായി തിരച്ചില്‍ നടക്കുകയാണെന്നും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞ ദിവസം അറസ്‌റ്റിലായ ഉമങ്ക് യാദവിനെ ചോദ്യം ചെയ്‌തതില്‍ നിന്നാണ് മൂന്ന് അക്രമികള്‍ കോടതിയിൽ എത്തിയിരുന്നുവെന്ന വിവരം ലഭിച്ചത്.
എന്നാല്‍ അഭിഭാഷകന്റെ വേഷം കൃത്യമായി ധരിക്കാത്തതിനാല്‍ മൂന്നാമന്‍ കോടതിക്ക് അകത്തു കയറിയിരുന്നില്ല. ഗോഗിയെ വധിച്ച ശേഷം കോടതിയില്‍ കീഴടങ്ങാന്‍ ആയിരുന്നു പദ്ധതിയെന്നും ഉമങ്ക് പോലീസിനോട് വെളിപ്പെടുത്തി.
എന്നാല്‍ പോലീസ് വെടിവെപ്പില്‍ രണ്ട് അക്രമികളും കൊല്ലപ്പെട്ടതോടെ പുറത്തു കാത്തു നിന്നിരുന്ന ഉമങ്കയടക്കമുള്ള മൂന്നുപേരും രക്ഷപ്പെടുകയായിരുന്നു. മണ്ഡോലി ജയിലില്‍ നിന്ന് ഫോണിലൂടെ ടില്ലു താജ്‌പൂരിയ നല്‍കിയ നിര്‍ദ്ദേശമനുസരിച്ചാണ് താന്‍ പ്രവര്‍ത്തിച്ചതെന്നും ഉമങ്ക് പൊലീസിനോട് പറഞ്ഞു.
കൂടുതല്‍ തെളിവുകള്‍ക്കായി ടില്ലുവിനെ ഡെല്‍ഹി പോലീസ് ക്രൈം ബ്രാഞ്ച് ഉടന്‍ ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസമാണ് രോഹിണി കോടതിയില്‍ രാജ്യത്തെ നടുക്കിയ വെടിവെപ്പ് നടന്നത്. അഭിഭാഷക വേഷത്തിലെത്തിയ കൊലയാളികള്‍ ഗോഗിയെ വെടിവച്ച് വീഴ്‌ത്തുകയായിരുന്നു. ഗോഗിയും ടില്ലുവും തമ്മിലുള്ള പഴയകാല പകയാണ് കൊലയിലെത്തിച്ചത്. കൊലയാളികളെ പോലീസ് സംഭവ സ്‌ഥലത്തുവച്ച് തന്നെ വെടിവച്ചിട്ടിരുന്നു.
Read Also: നാല് മാസം പ്രായമുള്ള കുഞ്ഞിന്റെ മരണം; മാതാപിതാക്കളെ ചോദ്യം ചെയ്യും