ഡെൽഹി: വടക്കൻ ഡെൽഹിയിലെ രോഹിണി കോടതിയിൽ ഉണ്ടായ വെടിവെപ്പിൽ പ്രതിഷേധവുമായി അഭിഭാഷകർ രംഗത്ത്. കോടതിയിലെ സുരക്ഷാ വീഴ്‌ചയെ തുടർന്നാണ് ആക്രമണം ഉണ്ടായതെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം. സംഭവത്തിൽ പ്രതിഷേധിച്ച് അഭിഭാഷകർ നാളെ ജോലിയിൽ നിന്ന് വിട്ടു നിൽക്കുമെന്ന് ഡെൽഹി ബാർ അസോസിയേഷൻ അറിയിച്ചു. കോടതികളിലെ സുരക്ഷ വർധിപ്പിക്കണമെന്നാണ് ആവശ്യം.
കോടതിയുടെ രണ്ടാം നിലയിലെ 207ആം നമ്പർ മുറിയിലാണ് മാഫിയ സംഘങ്ങൾ തമ്മിൽ വെടിവെപ്പ് നടന്നത്. കൊടുംകുറ്റവാളിയും ഗുണ്ടാ തലവനുമായ ജിതേന്ദർ ഗോഗി അടക്കം നാല് പേരാണ് വെടിവെപ്പിൽ കൊല്ലപ്പെട്ടത്. ഗോഗിയെ കോടതിയിൽ ഹാജരാക്കി വിചാരണ നടത്തുന്നതിനിടെയാണ് വെടിവെപ്പുണ്ടായത്. വിചാരണ നടക്കുന്നതിനിടെ അഭിഭാഷകരുടെ വേഷത്തിൽ രണ്ട് പേർ കോടതി മുറിയിൽ പ്രവേശിച്ചാണ് ഗോഗിക്ക് നേരെ വെടിയുതിർത്തത്. അക്രമത്തിൽ ആറ് പേർക്ക് വെടിയേറ്റു.
അതേസമയം കോടതിയിൽ മുൻപും സുരക്ഷാ വീഴ്‌ചകൾ ഉണ്ടായിട്ടുണ്ടെന്ന് അഭിഭാഷകർ ആരോപിച്ചു. കോടതിയിലുള്ള രണ്ട് സ്‌കാനറുകളും പ്രവർത്തിക്കുന്നില്ല. കോടതിയിൽ മെറ്റൽ ഡിറ്റക്‌ടറുകൾ സ്‌ഥാപിച്ചിട്ടില്ലെന്നും തിരിച്ചറിയിൽ കാർഡുകൾ പരിശോധിക്കുന്നതിൽ വീഴ്‌ച പറ്റിയിട്ടുണ്ടെന്നും അഭിഭാഷകർ പറഞ്ഞു.
വെടിവെപ്പിൽ സുരക്ഷാ വീഴ്‌ച ഉണ്ടായെന്ന് പോലീസ് കമ്മീഷണർ രാകേഷ് അസ്‌താന തുറന്ന് സമ്മതിച്ചിട്ടുണ്ട്. ഉത്തരവാദികളായ ഉദ്യോഗസ്‌ഥർക്ക് എതിരെ നടപടിയെടുക്കുമെന്നും കമ്മീഷണർ വ്യക്‌തമാക്കി.
Most Read: ‘ഇന്ധന വില കുറയാതിരിക്കാൻ കാരണം സംസ്‌ഥാനങ്ങൾ’; കേന്ദ്ര പെട്രോളിയം മന്ത്രി