ന്യൂഡെൽഹി: ഡെൽഹിയിലെ മുണ്ട്‌കയിൽ ഉണ്ടായ തീപിടുത്തത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ അന്വേഷണം നടത്തും. നിരവധി തൊഴിലാളികൾ വെന്തുമരിച്ച മുണ്ട്‌കയിലേക്ക് പ്രത്യേക അന്വേഷണ സംഘത്തെ അയക്കും. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ഡെൽഹി സർക്കാരിനോട് റിപ്പോർട് തേടുകയും ചെയ്യും. രണ്ടാഴ്‌ചക്കകം റിപ്പോർട് സമർപ്പിക്കാനാണ് ആവശ്യപ്പെടുന്നത്.
അതേസമയം, ദുരന്തത്തിന്റെ യഥാർഥ ഉത്തരവാദിത്തം ബിജെപിക്കാണെന്നാണ് ആം ആദ്‌മി പാർട്ടി ആരോപിക്കുന്നത്. കെട്ടിട ഉടമക്ക് ബിജെപി നേതാക്കളുമായി ബന്ധമുണ്ടെന്നും എഎപി ആരോപിക്കുന്നു. അതേസമയം, ഒളിവിലായിരുന്ന കെട്ടിടത്തിന്റെ ഉടമ മനീഷ് ലാക്‌റയെ പോലീസ് അറസ്‌റ്റ് ചെയ്‌തു. 2015ൽ ബിജെപിയുടെ തിരഞ്ഞെടുപ്പ് ഓഫിസ് പ്രവർത്തിച്ചത് തീപിടത്തമുണ്ടായ കെട്ടിടത്തിലായിരുന്നു.
2016ൽ ബിജെപി ഭരിക്കുന്ന എംസിസിയാണ് ഫാക്‌ടറിക്ക് ലൈസൻസ് നൽകിയത് എന്നും ലൈസൻസ് റദ്ദാക്കിയിട്ടും ബിജെപി നേതാക്കളുടെ അറിവോടെ കെട്ടിടം അനുമതിയില്ലാതെ പ്രവർത്തിക്കുകയായിരുന്നുവെന്നും ആം ആദ്‌മി ആരോപിച്ചു. അതേസമയം, അപകടത്തിൽ മരിച്ചവരുടെ മൃതദേഹം പൂർണമായും ഇതുവരെ തിരിച്ചറിയാനായിട്ടിട്ടുള്ള. നിരവധി മൃതദേഹങ്ങൾ ഇനിയും തിരിച്ചറിയാനുണ്ട്.
മെയ് 13ന് ഉണ്ടായ തീപിടുത്തം നീണ്ട 6 മണിക്കൂർ കൊണ്ടാണ് പൂർണമായും അണയ്‌ക്കാൻ സാധിച്ചത്. അപകട സമയത്ത് കെട്ടിടത്തിനുള്ളിൽ അടച്ചിട്ട മുറിയിൽ നടന്ന മീറ്റിംഗ് മരണസംഖ്യ കൂടാനും കാരണമായി. സമീപകാലത്ത് ഡെൽഹിയിൽ ഉണ്ടായ ഏറ്റവും വലിയ അപകടമായിരുന്നു ഇത്. മുണ്ട്കാ മെട്രോ സ്‌റ്റേഷന് സമീപത്തുള്ള സിസിടിവി ക്യാമറകളും റൗട്ടറും നിർമിക്കുന്ന എസ്ഐ ടെക്നോളജീസ് എന്ന സ്‌ഥാപനത്തിലാണ് തീപിടുത്തം ഉണ്ടായത്. സംഭവത്തിന് പിന്നാലെ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന കമ്പനിയുടെ ഉടമകളായ ഹരീഷ് ഗോയൽ, വരുൺ ഗോയൽ എന്നിവരെ അറസ്‌റ്റ് ചെയ്‌തിരുന്നു.
Most Read: അതിതീവ്ര മഴ മുന്നറിയിപ്പ്; കേരളത്തിൽ എൻഡിആർഎഫ് സംഘം എത്തും