ന്യൂഡെൽഹി: യുഎഇയിൽ നടന്ന ഐപിഎൽ 13ആം സീസണിനിടെ ടീം രഹസ്യങ്ങൾ ചോർത്തുന്നതിനായി ഡെൽഹിയിൽ നിന്നുള്ള ഒരു നഴ്‌സ് ഇന്ത്യൻ താരത്തെ സമീപിച്ചിരുന്നതായി വെളിപ്പെടുത്തൽ. ബിസിസിഐയുടെ അഴിമതി വിരുദ്ധ വിഭാഗം തലവൻ അജിത്ത് സിങ്ങാണ് ഇക്കാര്യം പുറത്തുവിട്ടത്.
നഴ്‌സ് സമീപിച്ച കാര്യം ഉടൻ തന്നെ താരം ബിസിസിഐയുടെ അഴിമതി വിരുദ്ധ വിഭാഗത്തെ അറിയിച്ചിരുന്നു. ഈ വിഷയത്തിൽ അന്വേഷണം ഇപ്പോൾ അവസാനിച്ചുവെന്നും അജിത്ത് സിങ് കൂട്ടിച്ചേർത്തു.
ഐപിഎല്ലിനിടെ യുഎഇയിലെ മൂന്ന് വേദികളിൽ ഈ നഴ്‌സിന്റെ സാന്നിധ്യം ഉണ്ടായിരുന്നെന്നാണ് റിപ്പോർട്ടുകൾ. ഡെൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ ഡോക്‌ടറാണെന്ന വ്യജേനെയാണ് ഇവർ താരത്തെ സമീപിച്ചത്. വാതുവെപ്പിന് വേണ്ടിയാണ് നഴ്‌സ് വിവരങ്ങൾ ചോർത്താൻ ശ്രമിച്ചതെന്നും അഴിമതി വിരുദ്ധവിഭാഗം അറിയിച്ചു.
സെപ്‌റ്റംബർ 30നാണ് നഴ്‌സ് സമൂഹ മാദ്ധ്യമങ്ങൾ വഴി താരവുമായി ബന്ധപ്പെട്ടത്. ബിസിസിഐ ചട്ടപ്രകാരം താരം ഉടൻ തന്നെ ഇക്കാര്യം അഴിമതി വിരുദ്ധ വിഭാഗത്തെ അറിയിച്ചു. അതേസമയം സ്വകാര്യതയെ മാനിച്ച് താരത്തിന്റെ പേരും മറ്റു വിവരങ്ങളും പുറത്തുവിട്ടിട്ടില്ല.
Read also: തൃണമൂലിൽ വീണ്ടും പ്രതിസന്ധി; കായിക മന്ത്രി രാജിവെച്ചു