കൊൽക്കത്ത: പശ്‌ചിമ ബംഗാൾ തിരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രി മമത ബാനർജിക്ക് തലവേദനയായി തൃണമൂൽ കോൺഗ്രസിൽ വീണ്ടും രാജി. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം കൂടിയായ ലക്ഷ്‌മി രത്തൻ ശുക്ള കായിക മന്ത്രിസ്‌ഥാനം രാജിവെച്ചു. നിരവധി നേതാക്കൾ തൃണമൂൽ കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് പോകുന്നതിനിടെയാണ് രത്തൻ ശുക്ളയുടെ രാജിയും.
ഇദ്ദേഹം കായിക മന്ത്രിസ്‌ഥാനം രാജിവെക്കുന്നുവെന്ന കത്ത് മമതക്കും ബംഗാൾ ഗവർണർ ജഗ്‌ദീപ് ധൻകറിനും അയച്ചതായാണ് റിപ്പോർട്ടുകൾ. രാഷ്‌ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്നാണ് 39കാരനായ രത്തൻ ശുക്ളയുടെ കത്തിലെ പരാമർശം. എന്നാൽ തൃണമൂൽ നേതാക്കൾക്ക് ഇടയിൽ ബിജെപി നടത്തുന്ന രാഷ്‌ട്രീയ കച്ചവടമാണ് രാജിക്ക് പിന്നിലെന്നാണ് വിവരം.
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ബംഗാൾ രഞ്‌ജി ടീമിന്റെ മുൻ ക്യാപ്റ്റനുമായ ശുക്ള 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് തൃണമൂൽ കോൺഗ്രസിൽ ചേർന്നത്. തിരഞ്ഞെടുപ്പിൽ ഹൗറ മണ്ഡലത്തിൽ നിന്നും നിയമസഭയിലെത്തി.
ബംഗാൾ സന്ദർശനത്തിനിടെ, തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ തൃണമൂൽ കോൺഗ്രസിൽ ‘ദീദി’ മാത്രമാകും അവശേഷിക്കുകയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സൂചിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പല നേതാക്കളും തൃണമൂൽ വിട്ട് ബിജെപിയിൽ എത്തിയത്. കഴിഞ്ഞ ആഴ്‌ചയിൽ എംപിമാരും എംഎൽഎമാരും അടക്കം 12ഓളം പേർ ബിജെപിയിൽ എത്തിയിരുന്നു. തിരഞ്ഞെടുപ്പിന് കുറച്ചു സമയം മാത്രം അവശേഷിക്കെ മന്ത്രിമാരുൾപ്പടെയുള്ള നേതാക്കളുടെ രാജി മമത ബാനർജിക്ക് തിരിച്ചടിയായേക്കും.
Read also: കോവിഡ് വാക്‌സിന്‍; പത്ത് ദിവസത്തിനകം വിതരണത്തിന് തയാറെന്ന് ആരോഗ്യ മന്ത്രാലയം