ന്യൂഡെല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡെല്‍ഹിയില്‍ നടന്ന സമരത്തില്‍ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് ആക്‌ടിവിസ്‌റ്റ് ഉമര്‍ ഖാലിദിനെതിരെ ഡെല്‍ഹി പൊലീസ് കുറ്റപത്രം. ദേശവിരുദ്ധമായ പ്രസംഗങ്ങളും മറ്റു കുറ്റകൃത്യങ്ങളും നടത്തിയെന്ന് കാണിച്ചാണ് പുതിയ കുറ്റപത്രം ചുമത്തിയത്. നേരത്തെ യുഎപിഎ വകുപ്പുകള്‍ പ്രകാരം ഖാലിദിനെതിരെ ഡെല്‍ഹി പൊലീസിന്റെ സ്‌പെഷ്യൽ സെല്‍ മറ്റൊരു കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.
ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനായി ഉമര്‍ ഖാലിദ്, ഖാലിദ് സെയ്ഫി, താഹിര്‍ ഹുസൈന്‍ എന്നിവര്‍ക്കൊപ്പം ജനുവരി എട്ടിന് ഷഹീന്‍ ബാഗില്‍ ഒരു യോഗം സംഘടിപ്പിച്ചതായി ഡെല്‍ഹി പോലീസ് ക്രൈംബ്രാഞ്ചിന്റെ 100 പേജുള്ള കുറ്റപത്രത്തില്‍ പറയുന്നു.
കൂടാതെ ഉമര്‍ ഖാലിദ് മധ്യപ്രദേശിലും രാജസ്‌ഥാനിലും മഹാരാഷ്‍ട്രയിലും നടന്ന പൗരത്വ നിയമ ഭേദഗതി പ്രതിഷേധത്തില്‍ പങ്കെടുത്തതായും പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തിയതായും കുറ്റപത്രത്തില്‍ ആരോപിക്കുന്നു.
പ്രതിഷേധത്തിന്റെ സംഘാടകര്‍ ഖാലിദിന്റെ യാത്രക്കും താമസത്തിനുമുള്ള ചെലവുകള്‍ വഹിച്ചുവെന്നും ‘ഡെല്‍ഹി സ്‌പോട്ടര്‍ പ്രൊട്ടസ്‌റ്റ്’ എന്ന പേരില്‍ വാട്‌സാപ് ഗ്രൂപ്പ് ഉണ്ടാക്കിയതായും അതിലൂടെ അക്രമം ആസൂത്രണം ചെയ്‌തുവെന്നും കുറ്റപത്രത്തില്‍ ആരോപിക്കുന്നു. രാഹുല്‍ റായ് എന്നയാളാണ് ഗ്രൂപ്പ് ഉണ്ടാക്കിയതെന്നും പൊലീസ് പറയുന്നു.
ഫെബ്രുവരിയിലുണ്ടായ ഡെല്‍ഹി കലാപത്തില്‍ 53 പേരാണ് കൊല്ലപ്പെട്ടത്. ഇതിന് പിന്നാലെ കലാപത്തിന് പിന്നില്‍ പൗരത്വ പ്രതിഷേധത്തില്‍ പങ്കെടുത്തവരാണെന്ന് ആരോപിച്ച് വിദ്യാർഥികള്‍ അടക്കമുള്ളവരെ യുഎപിഎ ചുമത്തി അറസ്‌റ്റ് ചെയ്യുകയും ചെയ്‌തിരുന്നു.
Read also: വോട്ടർമാർ ടൂറിലായിരുന്നു; ഹരിയാനയിലെ തിരഞ്ഞെടുപ്പ് തോൽവിയിൽ ബിജെപിയുടെ വിശദീകരണം