ഇടുക്കി: ഗവ: എഞ്ചിനീയറിംഗ് കോളേജ് വിദ്യാർഥിയും എസ്എഫ്ഐ നേതാവുമായിരുന്ന ധീരജിനെ കുത്തിക്കൊന്ന കേസില്‍ പോലീസ് കുറ്റപത്രം സമർപ്പിച്ചു. നിഖിൽ പൈലിയെ ഒന്നാം പ്രതിയാക്കിയാണ് കുറ്റപത്രം സമർപ്പിച്ചിട്ടുള്ളത്.
ആകെ 8 പ്രതികളാണ് കേസിൽ ഉള്ളത്. കൊലപാതകം, കൊലപാതകശ്രമം, തെളിവു നശിപ്പിക്കൽ, പട്ടികജാതി പട്ടികവർഗ പീഢന നിരോധന നിയമം, അന്യായമായി സംഘം ചേരൽ എന്നീ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. 600ഓളം പേജുള്ള കുറ്റപത്രത്തിൽ 160 സാക്ഷികളാണ് ഉള്ളത്.
അതേസമയം ധീരജിനെ കുത്തിയ കത്തി ഇനിയും കണ്ടെത്താനായിട്ടില്ലെന്നും കുറ്റപത്രം പറയുന്നു. കേസിലെ മുഖ്യതെളിവായ കത്തി ഇതുവരെ കണ്ടെത്താനായിട്ടില്ല എന്നതാണ് പോലീസിനെ കുഴക്കുന്നത്. രക്ഷപ്പെടുന്നതിനിടെ ഇടുക്കി കളക്‌ടറേറ്റിനു മുന്നിലുള്ള വനമേഖലയിൽ കത്തി ഉപേക്ഷിച്ചെന്നാണ് നിഖിൽ പൈലി പോലീസിനോട് പറഞ്ഞിരുന്നത്.
നിഖിലിനെ എത്തിച്ച് തിരച്ചിൽ നടത്തിയെങ്കിലും കത്തി കണ്ടെത്താനായില്ല. ജനുവരി 10നാണ് ഇടുക്കി ഗവ: എഞ്ചിനീയറിംഗ് കോളേജ് വിദ്യാർഥി ധീരജ് രാജേന്ദ്രൻ കൊലചെയ്യപ്പെടുന്നത്.
Most Read: ബംഗാൾ വനത്തിൽ കങ്കാരു കുഞ്ഞുങ്ങളെ പരിക്കേറ്റ നിലയിൽ കണ്ടെത്തി