കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ സഹോദരൻ അനൂപിനെ പോലീസ് ചോദ്യം ചെയ്യുന്നു. ആലുവ പോലീസ് ക്‌ളബ്ബിലാണ് ചോദ്യം ചെയ്യൽ. അതേസമയം, കേസിൽ തുടരന്വേഷണത്തിന് കൂടുതൽ സമയം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയിൽ സത്യവാങ് മൂലം നൽകി. വ്യാജ തെളിവുണ്ടാക്കാനാണ് കൂടുതൽ സമയം ചോദിക്കുന്നതെന്നും ദിലീപ് ആരോപിച്ചു.
നിലവിൽ നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തിൽ അനൂപ് നൽകുന്ന മൊഴികൾ നിർണായകമാകും. ഇതിനിടെ നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി വിധി. കേസിൽ എഫ്‌ഐആർ റദ്ദാക്കണമെന്ന ദിലീപിന്റെ ഹരജി കോടതി തള്ളി.
കേസ് വ്യാജമാണെന്നും ഒരു വീട്ടിലിരുന്ന് സംസാരിച്ചാൽ അത് ഗൂഢാലോചന ആകില്ലെന്നും തന്നെ വേട്ടയാടാൻ വേണ്ടി കെട്ടിച്ചമച്ച കേസാണിതെന്നും ചൂണ്ടിക്കാട്ടിയാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ, കേസിന്റെ മെറിറ്റിലേക്ക് കടക്കാൻ വിസമ്മതിച്ച കോടതി എഫ്‌ഐആർ റദ്ദാക്കില്ലെന്നും വ്യക്‌തമാക്കി.
Most Read: പ്രായമല്ല, പ്രണയമാണ് എല്ലാം; 82കാരിക്ക് ജീവിതപങ്കാളിയായി 36കാരൻ