കൊൽക്കത്ത: കൂച്ച് ബിഹാർ ജില്ലയിലെ സിതാൽകുച്ചിയിൽ ഉണ്ടായ വെടിവയ്‌പ്പിൽ വിവാദ പരാമർശം നടത്തിയ പശ്‌ചിമ ബംഗാൾ ബിജെപി നേതാവ് ദിലീപ് ഘോഷിനെതിരെ കർശന നടപടി ആവശ്യപ്പെട്ട് തൃണമൂൽ കോൺഗ്രസ്. ദിലീപ് ഘോഷിന്റെ രാഷ്‌ട്രീയ പ്രചാരണത്തിന് വിലക്ക് ഏർപ്പെടുത്തണം എന്നാണ് തൃണമൂൽ കോൺഗ്രസിന്റെ ആവശ്യം.
ദിലീപ് ഘോഷ് അക്രമത്തെ ന്യായീകരിച്ചതായും ഇത്തരം ആക്രമങ്ങൾ ആവർത്തിക്കുമെന്ന് ജനങ്ങളെ ഭീഷണിപ്പെടുത്തിയായും തൃണമൂൽ കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ പരാതിയിൽ പറഞ്ഞു.
”സീതാൽകുച്ചിയിൽ എന്താണ് സംഭവിച്ചതെന്ന് ജനങ്ങൾ കണ്ടു. ആരെങ്കിലും അതിരു കടക്കാൻ ശ്രമിച്ചാൽ ഈ സംഭവം ആവർത്തിക്കപ്പെടും.” എന്നായിരുന്നു ദിലീപ് ഘോഷിന്റെ ഭീഷണി.
നിരപരാധികളായ നാലുപേരെ കൊലപ്പെടുത്തിയ സിആർപിഎഫ് നടപടിയെ അപലപിക്കുന്നതിന് പകരം ദിലീപ് ഘോഷ് ഈ പ്രവർത്തിയെ ന്യായീകരിക്കുകയും സമാന സംഭവങ്ങളെ പ്രോൽസാഹിപ്പിക്കുകയും ചെയ്യുകയാണെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിച്ചു. ദിലീപ് ഘോഷിന്റെ പ്രകോപനപരമായ പ്രസ്‌താവനക്കും വോട്ടർമാർക്ക് നേരെയുള്ള ഭീഷണിക്കും എതിരെ കർശന നിയമനടപടി സ്വീകരിക്കണം. അവശേഷിക്കുന്ന തിരഞ്ഞെടുപ്പു പ്രചാരണത്തിന് വിലക്കേർപ്പെടുത്തുകയും വേണമെന്ന് തൃണമൂൽ പരാതിയിൽ ആവശ്യപ്പെടുന്നു.
പശ്‌ചിമ ബംഗാളിലെ നാലാം ഘട്ട വോട്ടെടുപ്പിനിടെ കൂച്ച് ബിഹാർ ജില്ലയിലെ സിതാൽകുച്ചിയിൽ ശനിയാഴ്‌ചയാണ് സിഐഎസ്എഫ് ഉദ്യോഗസ്‌ഥർ വെടിയുതിർത്തത്. വെടിവയ്‌പ്പിൽ നാല് പേർ കൊല്ലപ്പെട്ടിരുന്നു.
സംഭവത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ രാജി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ആവശ്യപ്പെട്ടിരുന്നു. എന്നാൽ, പശ്‌ചിമ ബംഗാളിലെ ജനങ്ങൾ ആവശ്യപ്പെട്ടാൽ രാജി വയ്‌ക്കാൻ തയ്യാറാണെന്ന് അമിത് ഷാ മറുപടി നൽകി.
Also Read: വീണ്ടും ശ്രീലങ്കയിലേക്ക് പറക്കാം; എയർ ബബിൾ കരാറിൽ ഒപ്പിട്ട് ഇന്ത്യ