കോഴിക്കോട്: ബാലുശ്ശേരിയിൽ ഭിന്നശേഷിക്കാരിയായ യുവതിയെ സഹോദരനും ഭാര്യയും ചേർന്ന് മർദ്ദിച്ചതായി പരാതി. യുവതി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിൽസയിലാണ്. സംഭവത്തിൽ ഇവരുടെ സഹോദരനായ ബാലുശ്ശേരി സ്വദേശി ശ്രീരാഗ് ഇയാളുടെ ഭാര്യ അശ്വതി എന്നിവർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
രണ്ട് ദിവസമായി യുവതിയെ പുറത്ത് കാണാതിരുന്നതിനെ തുടർന്ന് സംശയം തോന്നിയ അയൽവാസികൾ നൽകിയ വിവരത്തിന്റെ അടിസ്‌ഥാനത്തിൽ ആർആർടി പ്രവർത്തകർ അന്വേഷണത്തിനെത്തി. യുവതി ബാത്ത്‌റൂമിലാണെന്നായിരുന്നു സഹോദരന്റെ ഭാര്യയുടെ മറുപടി. എന്നാൽ, പ്രവർത്തകർ വീട്ടിൽ കയറി പരിശോധിച്ചപ്പോൾ യുവതിയെ അവശനിലയിൽ കണ്ടെത്തുകയായിരുന്നു.
തുടർന്ന് ഇവരെ ആദ്യം ബാലുശ്ശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവത്തിൽ ബാലുശ്ശേരി പോലീസാണ് കേസെടുത്തിരിക്കുന്നത്. യുവതിയുടെ മുഖത്ത് മർദ്ദനമേറ്റതിന്റെ പാടുകളുണ്ടെന്ന് പോലീസ് പറയുന്നു. ശാരീരികമായ മർദ്ദനത്തിന് പുറമേ മാനസികമായി പീഡിപ്പിച്ചതായും പരാതിയുണ്ട്. പഞ്ചായത്ത് പ്രസിഡണ്ടും വാർഡ് മെമ്പറുമാണ് പീഡനത്തെ കുറിച്ച് പോലീസിന് വിവരം നൽകിയത്.
Also Read: കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചെന്നത് നുണക്കഥ; ഐഷ സുൽത്താന