കൊല്ലം: ജില്ലയിലെ തിരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്‌ചാത്തലത്തില്‍ സിപിഎമ്മില്‍ നടപടി. ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ പിആര്‍ വസന്തന്‍, എന്‍എസ് പ്രസന്നകുമാര്‍ എന്നിവരെ ഏരിയ കമ്മിറ്റിയിലേക്ക് തരംതാഴ്‌ത്തി. കുണ്ടറ, കരുനാഗപ്പള്ളി മണ്ഡലങ്ങളിലെ പരാജയത്തിലാണ് പാര്‍ട്ടി നടപടി സ്വീകരിച്ചിരിക്കുന്നത്.
മുന്‍ മന്ത്രി മേഴ്‌സിക്കുട്ടിയമ്മയുടെ ഭര്‍ത്താവും ജില്ലാ സെക്രട്ടറിയറ്റ് അംഗവുമായ ബി തുളസീധരക്കുറുപ്പ് ഉള്‍പ്പെടെയുള്ള അഞ്ച് നേതാക്കളെ താക്കീത് ചെയ്യാനും എ വിജയരാഘവന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ജില്ലാ നേതൃയോഗത്തില്‍ ധാരണയായി. എസ് രാജേന്ദ്രന്‍ കണ്‍വീനറായ കമ്മീഷനാണ് തോല്‍വി അന്വേഷിച്ചത്. സ്‌ഥാനാര്‍ഥികളുടെയും ഘടകകക്ഷി നേതാക്കളുടെയും ഉൾപ്പെടെ നൂറിലേറെപ്പേരുടെ മൊഴി രേഖപ്പെടുത്തിയാണ് കമ്മിറ്റി റിപ്പോര്‍ട് സമര്‍പ്പിച്ചിരുന്നത്.
രണ്ട് മണ്ഡലങ്ങളിലും ഗുരുതര സംഘടനാ വീഴ്‌ചയുണ്ടായതായും, നേതാക്കള്‍ ജാഗ്രതക്കുറവ് കാട്ടിയതായും റിപ്പോര്‍ട്ടിലുണ്ട്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നും റിപ്പോര്‍ട് ശുപാര്‍ശ ചെയ്‌തിരുന്നു.
തുടര്‍ന്നാണ് വിജയരാഘവന്റെ സാന്നിധ്യത്തില്‍ നടപടി സ്വീകരിച്ചിരിക്കുന്നത്. ഒന്നാം പിണറായി മന്ത്രിസഭയില്‍ അംഗമായിരുന്ന മേഴ്‌സിക്കുട്ടിയമ്മയുടെ സിറ്റിംഗ് മണ്ഡലത്തിലെ തോല്‍വി വലിയ വീഴ്‌ചയാണെന്നാണ് സിപിഎമ്മിന്റെ വിലയിരുത്തല്‍.
Read Also: കോവിഡ് നഷ്‌ടപരിഹാരം; നടപടി തുടങ്ങിയെന്ന് ആരോഗ്യമന്ത്രി