ന്യൂഡെൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പശ്‌ചാത്തലത്തിൽ ജനങ്ങളെ സേവിക്കാൻ സാധ്യമായതെല്ലാം ചെയ്യണമെന്ന് പാർട്ടി പ്രവർത്തകരോട് ആഹ്വാനം ചെയ്‌ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക്‌സഭാ തിരഞ്ഞെടുപ്പിന് 400 ദിവസമാണുള്ളത്, ജനങ്ങളെ സേവിക്കാൻ സാധ്യമായതെല്ലാം ചെയ്യണമെന്നും പ്രധാനമന്ത്രി നിർദ്ദേശം നൽകി.
ബിജെപി ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിലാണ് പാർട്ടി പ്രവർത്തകരോട് മോദിയുടെ ആഹ്വാനം. 18-25 വയസ് പ്രായമുള്ളവരെ പ്രത്യേകം ശ്രദ്ധിക്കണം. അവർക്ക് ചരിത്രത്തെ കുറിച്ച് വ്യക്‌തമായ ധാരണയില്ല. മുൻ സർക്കാരുകൾ എന്താണ് ചെയ്‌തതെന്ന് അറിയില്ല. അവരെ ജനാധിപത്യത്തെ കുറിച്ച് ബോധവാൻമാർ ആക്കുകയും മികച്ച ഭരണത്തിൽ പങ്കാളികളാക്കുകയും വേണമെന്നും നരേന്ദ്ര മോദി പറഞ്ഞു.
2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് മുൻനിർത്തിയാണ് നരേന്ദ്രമോദി ഇക്കാര്യം പറഞ്ഞത്. അടുത്ത വർഷം ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഈ വർഷം നടക്കുന്ന ഒമ്പത് സംസ്‌ഥാനങ്ങളിലെ തിരഞ്ഞെടുപ്പിലും വിജയം ഉറപ്പിക്കാനാണ് ബിജെപിയുടെ നീക്കം.
ബൂത്ത് തലം മുതൽ പാർട്ടിയെ ശക്‌തിപ്പെടുത്താൻ ശ്രമിക്കും. രാജ്യത്തുടനീളമുള്ള 100 ലോക്‌സഭാ മണ്ഡലങ്ങളിലായി 72,000 ബൂത്തുകളിലാണ് പാർട്ടി ദുർബലമായിട്ടുള്ളതെന്നാണ് കണ്ടെത്തിയത്. 1.3 ലക്ഷം ബൂത്തുകളിലെത്തി പാർട്ടി നയങ്ങൾ പ്രചരിപ്പിച്ചുവെന്നും യോഗം വിലയിരുത്തി.
പ്രധാനമന്ത്രിക്കൊപ്പം 35 കേന്ദ്ര മന്ത്രിമാരും 12 മുഖ്യമന്ത്രിമാരും 37 പ്രാദേശിക തലവൻമാരും ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. 350 പാർട്ടി പ്രവർത്തകരും യോഗത്തിലുണ്ട്. യോഗത്തിന്റെ ഭാഗമായി ആറ് വിഷയങ്ങളിലുള്ള മെഗാ എക്‌സിബിഷൻ സംഘടിപ്പിക്കും. ദേശീയ എക്‌സിക്യൂട്ടീവിന്റെ ആദ്യ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മെഗാ റോഡ് ഷോയും അരങ്ങേറി.
അതിനിടെ, 2024 ജൂൺ വരെ ജെപി നദ്ദയെ ബിജെപി ദേശീയ അധ്യക്ഷനായി തുടരാൻ തീരുമാനിച്ചു. ദേശീയ നിർവാഹക സമിതി യോഗത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആണ് തീരുമാനം അറിയിച്ചത്. ജെപി നദ്ദയുടെ കീഴിൽ പാർട്ടി മികച്ച പ്രകടനം കാഴ്‌ചവെച്ചെന്ന് അമിത് ഷാ വ്യക്‌തമാക്കി. സംസ്‌ഥാന അധ്യക്ഷൻമാരും സ്‌ഥാനത്ത് തുടരും.
തിരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തിൽ സംഘടനാ തിരഞ്ഞെടുപ്പ് 2024 ജൂൺ വരെ വേണ്ടെന്ന് യോഗത്തിൽ ധാരണയായി. യോഗത്തിൽ നദ്ദയുടെ പേര് നിർദ്ദേശിച്ചത് രാജ്‌നാഥ് സിങ്ങാണ്. തീരുമാനം ഐക്യകണ്‌ഠേന ആയിരുന്നുവെന്ന് അമിത് ഷാ പറഞ്ഞു. കോവിഡ് കാലത്ത് അടക്കം സംഘടനയെ മികച്ച രീതിയിൽ നദ്ദ മുന്നോട്ട് കൊണ്ടുപോയി. നദ്ദയുടെ കീഴിൽ ബംഗാളിലും വടക്ക് കിഴക്കൻ സംസ്‌ഥാനങ്ങളിലും തിരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്‌ചവെച്ചുവെന്നും അമിത് ഷാ പറഞ്ഞു.
Most Read: ഇന്ത്യയുമായുള്ള യുദ്ധങ്ങളിൽ നിന്ന് പാഠം പഠിച്ചു; അനുനയ നീക്കത്തിന് തയ്യാറെന്ന് പാകിസ്‌ഥാൻ