ന്യൂഡെൽഹി: ഭാരത് ജോഡോ യാത്രക്കിടെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് കേന്ദ്രസുരക്ഷാ ഏജൻസികളുടെ മുന്നറിയിപ്പ്. ഭാരത് ജോഡോ യാത്ര ജമ്മു കശ്‌മീരിൽ പ്രവേശിക്കാനിരിക്കെയാണ് മുന്നറിയിപ്പ്. ജമ്മു കശ്‌മീരിലെ ചില ഭാഗങ്ങളിൽ കാൽനട യാത്ര നടത്തരുതെന്നും കാറിൽ സഞ്ചരിക്കണം എന്നുമാണ് നിർദ്ദേശം.
യാത്ര ശ്രീനഗറിൽ എത്തുബോൾ രാഹുൽഗാന്ധിക്ക് ഒപ്പം ആൾക്കൂട്ടം ഉണ്ടാകാൻ പാടില്ലെന്നും അന്വേഷണ ഏജൻസികൾ മുന്നറിയിപ്പ് നൽകി. ഭീകരാക്രമണ സാധ്യത കണക്കിലെടുത്താണ് മുന്നറിയിപ്പ്. യാത്ര കടന്നുപോകുന്ന പ്രദേശങ്ങളിൽ സുരക്ഷാ പരിശോധന തുടരുകയാണ്. ജോഡോ യാത്ര ഇന്ന് വൈകിട്ട് പഞ്ചാബ് ഹിമാചൽ അതിർത്തിയിൽ എത്തും.
വ്യാഴാഴ്‌ചയാണ് യാത്ര ജമ്മു കശ്‌മീരിൽ പ്രവേശിക്കുക. നാളെ ഹിമാചൽ പ്രദേശിൽ പ്രവേശിക്കും. വീണ്ടും പഞാബിലൂടെ സഞ്ചരിച്ചു വ്യാഴാഴ്‌ച കശ്‍മീരിലെ കാഠ്‌വയിൽ പ്രവേശിക്കും. ജനുവരി 25ന് ബനിഹാലിൽ ദേശീയ പതാക ഉയർത്തും. ജനുവരി 27ന് അനന്ത്‌നാഗ് വഴി ശ്രീനഗറിൽ പ്രവേശിക്കും. ജനുവരി 30ന് ശ്രീനഗറിലാണ് സമാപന സമ്മേളനം.
രാഹുൽ ഗാന്ധിക്ക് നിലവിൽ ഇസഡ് പ്ളസ് കാറ്റഗറി സുരക്ഷയുണ്ട്. ഒമ്പതോളം സുരക്ഷാ ഭടൻമാരാണ് 24 മണിക്കൂറും രാഹുൽ ഗാന്ധിക്കൊപ്പം ഉള്ളത്. യാത്രക്കിടെ നിരവധി സുരക്ഷാ വീഴ്‌ചകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് രാഹുൽ ഗാന്ധിയുടെ സുരക്ഷ വർധിപ്പിക്കണമെന്ന് കഴിഞ്ഞ മാസം കോൺഗ്രസ് കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, 2020 മുതൽ നിരവധി തവണ സുരക്ഷാ പ്രോട്ടോകോൾ രാഹുൽ ഗാന്ധി ലംഘിച്ചതായി കേന്ദ്രം കോൺഗ്രസിന് മറുപടി നൽകുകയായിരുന്നു.
2022 സെപ്റ്റംബർ ഏഴിന് കന്യാകുമാരിയിൽ നിന്ന് ആരംഭിച്ച ഭാരത് ജോഡോ യാത്ര ജനുവരി 30ന് അവസാനിക്കും. പ്രതിപക്ഷത്തുള്ള 21 പാർട്ടികളുടെ നേതാക്കളെ യാത്രയുടെ സമാപനത്തിലേക്ക് കോൺഗ്രസ് ക്ഷണിച്ചിട്ടുണ്ട്. അതേസമയം, അരവിന്ദ് കെജ്‌രിവാൾ, എച്ച്ഡി ദേവഗൗഡ, ഒവൈസി തുടങ്ങി എട്ടോളം രാഷ്‌ട്രീയ പാർട്ടികളുടെ നേതാക്കൾക്ക് ക്ഷണമില്ല.
തമിഴ്‌നാട്, കേരളം, കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, മഹാരാഷ്‌ട്ര, മധ്യപ്രദേശ്, രാജസ്‌ഥാൻ, ഡെൽഹി, ഉത്തർപ്രദേശ്, ഹരിയാന എന്നിവിടങ്ങളിലൂടെയാണ് ജോഡോ യാത്ര ഇതുവരെ കടന്നുപോയത്.
Most Read: കോവോവാക്‌സ് വാക്‌സിന് ഡിസിജിഐയുടെ വിപണന അംഗീകാരം