ന്യൂഡെൽഹി: കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ ഗംഗയിലും സമീപ നദികളിലും വലിച്ചെറിയുന്നത് തടയാൻ ഉത്തർപ്രദേശ്, ബീഹാർ സംസ്‌ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ നിർദ്ദേശം. ഗംഗയിൽ മൃതദേഹങ്ങൾ വലിച്ചെറിയുന്നത് തടയണം. നദികളിൽ കാണപ്പെടുന്ന മൃതദേഹങ്ങൾ സുരക്ഷിതമായി നീക്കം ചെയ്യുകയും മാന്യമായ സംസ്‌കാരം ഉറപ്പ് വരുത്തുകയും വേണം, കേന്ദ്രം ആവശ്യപ്പെട്ടു.
കോവിഡ് അവലോകന യോഗത്തിൽ ജലവിഭവ മന്ത്രാലയമാണ് ഇതു സംബന്ധിച്ച നിർദ്ദേശം നൽകിയത്. ഗംഗയിലും അതിന്റെ പോഷകനദികളിലും ഭാഗികമായി കത്തിയതോ അഴുകിയതോ ആയ മൃതദേഹങ്ങൾ വലിച്ചെറിയുന്നത് അഭികാമ്യമല്ലാത്തതും ഭയപ്പെടുത്തുന്നതുമായ നടപടിയാണെന്ന് കേന്ദ്രം യോഗത്തിൽ ചൂണ്ടിക്കാട്ടി. കൂടാതെ, ആരോഗ്യ വകുപ്പുകളുമായി കൂടിയാലോചിച്ച് നദികളിലെ ജലത്തിന്റെ ഗുണനിലവാരം പരിശോധിക്കാൻ സംസ്‌ഥാന മലിനീകരണ നിയന്ത്രണ ബോർഡുകളോട് ആവശ്യപ്പെടുകയും ചെയ്‌തു.
Read also: ലോക്ക്‌ഡൗൺ ഫലപ്രദം; സംസ്‌ഥാനത്ത് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നു