ന്യൂഡെല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ അഗ്‌നിപഥ് പദ്ധതിക്കെതിരെ വിമര്‍ശനവുമായി മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ കപില്‍ സിബല്‍. ബിജെപിയുടെ തന്ത്രങ്ങളുടെ കൂട്ടത്തിലെ പുതിയ തന്ത്രമാണ് അഗ്‌നിപഥെന്ന് അദ്ദേഹം പറഞ്ഞു. പുതിയ തന്ത്രങ്ങള്‍ മെനഞ്ഞ് ജനങ്ങളെ വിഡ്ഢികളാക്കരുതെന്നും കപില്‍ സിബല്‍ ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.
‘തന്ത്രങ്ങളുടെ ബാഗിലെ പുതിയ തന്ത്രമാണ് അഗ്‌നിപഥ് നിയമം. ഇതുപയോഗിച്ച് പശ്‌ചിമ ദിക്കിനെ പറ്റിക്കാന്‍ നോക്കരുത്. നിങ്ങളുടെ എല്ലാ പരിഹാരങ്ങള്‍ക്കും കാലഹരണം സംഭവിച്ചിട്ടുണ്ട്. യുവാക്കളുടെ ഭാവി കൊണ്ട് കളിക്കരുത്,’ അദ്ദേഹം കുറിച്ചു.
അതേസമയം അഗ്‌നിപഥ് വിഷയത്തില്‍ പ്രധാനമന്ത്രിയെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധിയും രംഗത്തെത്തിയിരുന്നു. രാജ്യത്തെ ജനങ്ങള്‍ക്ക് വേണ്ടത് എന്താണെന്ന് മനസിലാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സാധിക്കുന്നില്ലെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. കൂടാതെ മായാവതി, പ്രിയങ്ക ഗാന്ധി, ബിജെപി എംപി വരുൺ ഗാന്ധി തുടങ്ങിയ നേതാക്കളും പദ്ധതിക്കെതിരെ നേരത്തെ ട്വീറ്റ് ചെയ്‌തിരുന്നു.
‘അഗ്‌നിപഥ് പദ്ധതി’ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ രാജ്യസഭാ എംപി ബിനോയ് വിശ്വം പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. പദ്ധതിയുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കണം. പദ്ധതി താൽക്കാലിക സൈനികരെ പ്രതിരോധ സേനയിലേക്ക് കൊണ്ടുവരുന്നു. പെൻഷനും സ്‌ഥിരം ജോലിയും, മറ്റ് ആനുകൂല്യങ്ങളും ഇവർക്ക് ലഭിക്കില്ല. യുവതീ യുവാക്കളോട് കാട്ടുന്ന അനീതിയാണ് ഇതെന്നും പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ ബിനോയ് വിശ്വം ആരോപിക്കുന്നു.
എന്നാൽ അഗ്‌നിപഥ് പദ്ധതി യുവാക്കളുടെ ശോഭനമായ ഭാവിക്ക് വേണ്ടിയെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ വാദം. പദ്ധതി പിന്‍വലിക്കില്ലെന്നും യുവാക്കള്‍ ഇത് പ്രയോജനപ്പെടുത്തണമെന്നും പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങും നേരത്തെ പറഞ്ഞിരുന്നു.
Most Read: ബജ്‌റംഗ് ദൾ നേതാക്കളുടെ പരാതി; സായ് പല്ലവിക്കെതിരെ കേസെടുത്തു