തിരുവനന്തപുരം: പരീക്ഷണ ഘട്ടത്തിലുള്ള കോവാക്‌സിന് അനുമതി നല്‍കിയ നടപടിക്കെതിരെ വിമര്‍ശനമുന്നയിച്ച ശശി തരൂര്‍ എംപിക്കെതിരെ കേന്ദ്രമന്ത്രി വി മുരളീധരൻ. കോവിഡ് കാരണം ഉപജീവനം വഴിമുട്ടിയ ലക്ഷക്കണക്കിന് ആളുകൾക്ക് ആശ്വാസം പകരുന്ന വാക്‌സിൻ ഉപയോഗ നടപടികൾ തടസപ്പെടുത്താൻ ശ്രമിക്കരുതെന്ന് മുരളീധരൻ പ്രതികരിച്ചു.
കോൺഗ്രസുകാരനായതു കൊണ്ടുമാത്രം കേന്ദ്ര സർക്കാർ ചെയ്യുന്ന നല്ല പ്രവർത്തനങ്ങളിലെ തെറ്റുകൾ കണ്ടുപിടിക്കണമെന്ന നിർബന്ധബുദ്ധി ശരിയല്ല. പ്രഗൽഭരുടെ നിരന്തര നിരീക്ഷണത്തിനും പരീക്ഷണത്തിനും ശേഷമാണു വാക്‌സിൻ ഉപയോഗിക്കാൻ അനുമതി നൽകിയതെന്നും മുരളീധരൻ പറഞ്ഞു.
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കോവാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണം നടന്നു കൊണ്ടിരിക്കുകയാണെന്നും ഈ സാഹചര്യത്തില്‍ വാക്‌സിന് അനുമതി നല്‍കിയ നടപടി അപക്വവും അപകടകരവുമാണ് എന്നായിരുന്നു ശശി തരൂര്‍ പറഞ്ഞത്. കോവാക്‌സിന്‍ പരീക്ഷണം പൂര്‍ത്തിയാകുന്നതുവരെ ഉപയോഗിക്കരുതെന്നും ഇക്കാര്യത്തില്‍ ആരോഗ്യമന്ത്രി നിലപാട് വ്യക്‌തമാക്കണമെന്നും ശശി തരൂര്‍ ആവശ്യപ്പെട്ടിരുന്നു.
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യ കോവിഡ് വാക്‌സിനാണ് കോവാക്‌സിന്‍. ഭാരത് ബയോടെക്കും ഐസിഎംആറും ചേര്‍ന്നാണ് കോവാക്‌സിന്‍ വികസിപ്പിച്ചത്.
അടിയന്തര സാഹചര്യത്തിലുള്ള ഉപയോഗത്തിന് രാജ്യത്ത് കോവാക്‌സിന്‍, കോവിഷീല്‍ഡ് വാക്‌സിനുകള്‍ക്ക് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ അനുമതി നല്‍കിയിട്ടുണ്ട്.
Also Read: നിയമസഭാ തിരഞ്ഞെടുപ്പ്; ബിഡിജെഎസ് 39 സീറ്റുകൾ ആവശ്യപ്പെടും