ന്യൂഡെൽഹി: ഭീകരതക്ക് എതിരെ ശക്‌തമായ നിലപാട് സ്വീകരിക്കുമെന്ന് യുഎൻ രക്ഷാസമിതിയിൽ ഇന്ത്യ. ഭീകരതയെ ഇന്ത്യ മതവുമായി ബന്ധപ്പെടുത്തി കാണുന്നില്ലെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ രക്ഷാസമിതിയിൽ വ്യക്‌തമാക്കി. ഭീകരത ഏത് രൂപത്തിലായാലും ന്യായീകരിക്കരുത് എന്നും വിദേശകാര്യ മന്ത്രി പറഞ്ഞു.
പാകിസ്‌ഥാനെ പരോക്ഷമായി വിമർശിക്കുകയും ചെയ്‌തു അദ്ദേഹം. ഭീകര വിരുദ്ധ നീക്കങ്ങളെ തകിടം മറിക്കുന്ന ചില രാജ്യങ്ങളുണ്ട്. ഭീകരർക്ക് താവളം ഒരുക്കുന്ന രാജ്യങ്ങൾക്ക് എതിരെ നടപടി വേണം. ജെയ്ഷെ-ഇ-മുഹമ്മദും ലഷ്‌കർ-ഇ-ത്വയിബയും അഫ്‌ഗാനിലും സജീവമാണെന്നും, ഐഎസ് ഇന്ത്യയുടെ അയൽപക്കത്ത് വരെ എത്തിയെന്നും ജയശങ്കർ രക്ഷാസമിതിയിൽ ആരോപിച്ചു.
പാകിസ്‌ഥാന്റെ നയങ്ങളെ കടന്നാക്രമിച്ച വിദേശകാര്യമന്ത്രി ചില രാജ്യങ്ങളുടെ നിലപാട് ഭീകരവാദത്തെ പ്രോൽസാഹിപ്പിക്കുന്ന രീതിയിൽ ഉള്ളതാണെന്നും വിമർശിച്ചു. താലിബാൻ ഭരണം പിടിച്ചെടുത്ത അഫ്‌ഗാനിസ്‌ഥാനിലെ സ്‌ഥിതിയിൽ കടുത്ത ആശങ്കയും രക്ഷാസമിതിയിൽ ഇന്ത്യ അറിയിച്ചു.
Read Also: അഫ്‌ഗാനിൽ പൗരൻമാര്‍ക്ക് നേരെ താലിബാന്‍ വെടിവെപ്പ്; രണ്ട് മരണം