കൊല്ലം: ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ വിസ്‌മയയുടേത് കൊലപാതകം തന്നെയെന്ന് യുവതിയുടെ പിതാവും സഹോദരനും. വിസ്‌മയ ഒരിക്കലും ആത്‍മഹത്യ ചെയ്യില്ലെന്ന് അവർ പറഞ്ഞു. ഇടക്ക് തങ്ങളുടെ മുന്നിൽ വച്ച് മകളെ കിരൺ തല്ലിയിരുന്നെന്നും അതിനു കൊടുത്ത കേസ് കിരണിന്റെ പിതാവും മറ്റും അപേക്ഷിച്ചതിനെ തുടർന്നാണ് പിൻവലിച്ചതെന്നും അവർ പറഞ്ഞു.
“പതിനൊന്നേകാൽ ലക്ഷം രൂപയുടെ വാഹനമാണ് നൽകിയത്. കുട്ടിക്ക് ഒന്നും വേണ്ടെന്ന് അവർ പെണ്ണുകാണാൻ വന്നപ്പോൾ പറഞ്ഞിരുന്നു. പിന്നീട് വലിയച്ഛനും അച്ഛനും ചേർന്ന് എന്നെ വെളിയിലേക്ക് വിളിച്ചിട്ട് ‘എന്താണ് നിങ്ങളുടെ കുട്ടിക്ക് കൊടുക്കുക എന്ന് ഞങ്ങളോട് പറഞ്ഞാൽ മതി’ എന്ന് പറഞ്ഞു. അത് സദസിൽ പറയണ്ടെന്നും അവർ പറഞ്ഞു. അപ്പോൾ, 100 പവൻ സ്വർണവും ഒരേക്കർ 20 സെന്റ് വസ്‌തുവും 10 ലക്ഷം രൂപക്ക് താഴെ ഒരു വാഹനവും തരാം എന്ന് പറഞ്ഞു,”-. വിസ്‌മയയുടെ പിതാവ് പറഞ്ഞു.
അതെല്ലാം ഓക്കെയായി. അങ്ങനെ ഒരു ടൊയോട്ട യാരിസ് വാങ്ങി നൽകി. ജനുവരി മാസം, രാത്രി ഒന്നേകാൽ ആയപ്പോൾ കിരൺ കുമാർ മദ്യപിച്ച് മകളുമായി വീട്ടിലെത്തി. വാഹനത്തിൽ നിന്നിറങ്ങിയിട്ട് മകളെ പിടിച്ചിറക്കി അടിച്ചു. അപ്പോൾ എന്റെ മകൻ തടയാൻ ശ്രമിച്ചു. മകനെ അടിച്ച് തള്ളി താഴെയിട്ടു. മകന്റെ കൈ ഒടിഞ്ഞു. ഞങ്ങൾ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് വന്നു, രക്ഷപ്പെടാൻ ശ്രമിച്ച കിരണിനെ പോലീസ് പിടികൂടി. ഈ സമയത്ത് കിരൺ എസ്ഐയെ മർദ്ദിച്ചെന്നും പിതാവ് പറയുന്നു.
തുടർന്ന് കിരണിനെ അറസ്‌റ്റ് ചെയ്‌തു കൊണ്ടുപോയി. അടുത്തദിവസം പകൽ 11 മണി ആയപ്പോൾ കിരണിന്റെ അച്ഛനും അളിയനും ഒപ്പം ജോലി ചെയ്യുന്ന ഒരാളുമായി വന്ന് കേസ് പിൻവലിക്കണമെന്ന് പറഞ്ഞ് കാലുപിടിച്ചു. മദ്യലഹരിയിൽ ചെയ്‌തതാണ്. ഇനി അങ്ങനെ ഉണ്ടാവില്ല എന്നും അവർ പറഞ്ഞിരുന്നു. അങ്ങനെയാണ് കേസ് പിൻവലിച്ചത്. പിന്നീട് രണ്ട് മാസം മകൾ എന്റെ വീട്ടിലായിരുന്നു. ഇടക്ക് കിരണിന്റെ വീട്ടിൽ നിൽക്കാനെന്ന് പറഞ്ഞ് അവൾ പോയി. പോകുന്ന കാര്യം അമ്മയോട് മാത്രമേ പറഞ്ഞിരുന്നുള്ളൂ. ആ സമയത്ത് കിരൺ അവളുടെ ഫോണിൽ നിന്ന് ഞങ്ങളുടെ നമ്പറെല്ലാം ഡിലീറ്റ് ചെയ്‌തു. പക്ഷേ, അമ്മയുടെ നമ്പർ അവൾക്ക് അറിയാമായിരുന്നു. അങ്ങനെ അവൻ ജോലിക്ക് പോകുമ്പോൾ അവൾ വിളിക്കും. ‘അത്ര ബുദ്ധിമുട്ടി അവിടെ നിൽക്കണ്ട എന്ന് ഞാൻ പറഞ്ഞു പക്ഷേ, കുറച്ച് കാലം കൂടി നോക്കാം’ എന്നാണ് അവൾ പറഞ്ഞത് എന്നും പിതാവ് പറയുന്നു.
“മകൾ നല്ല ധൈര്യശാലിയാണ്. അതുകൊണ്ടാണ് അവൾ ആത്‍മഹത്യ ചെയ്യില്ലെന്ന് പറയുന്നത്. പിന്നെ ഒരാൾ തൂങ്ങിമരിക്കുമ്പോൾ മലവും മൂത്രവും പോയിരിക്കും. അവൾ ഇതൊന്നും ചെയ്‌തിട്ടില്ല. സ്‌ത്രീധനം എനിക്ക് പറ്റിയ അബദ്ധമാണ്. അന്വേഷണത്തിൽ പൂർണ വിശ്വാസമാണ്,”- പിതാവ് പറഞ്ഞു.
Most Read: കോവിഡ് അവലോകന യോഗം ഇന്ന്; കൂടുതൽ ഇളവുകൾക്ക് സാധ്യത