ന്യൂഡെൽഹി: യുവാക്കൾക്ക് വേണ്ടിയുള്ള കേന്ദ്ര സർക്കാരിന്റെ ഹ്രസ്വകാല സൈനിക റിക്രൂട്ട്മെന്റ് പദ്ധതിക്ക് എതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധങ്ങളെ വിമർശിച്ച് മുൻ സൈനിക മേധാവി ജനറൽ വികെ മാലിക്. ഇത്തരം ആക്രമണങ്ങള്‍ക്ക് ഉത്തരവാദികളായ ഗുണ്ടകളെ റിക്രൂട്ട് ചെയ്യാന്‍ സൈന്യം ആഗ്രഹിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
“ഇന്ത്യന്‍ സായുധസേന ഒരു സന്നദ്ധ സേനയാണെന്ന് നാം മനസിലാക്കണം. ഇതൊരു ക്ഷേമ സംഘടനയല്ല. രാജ്യത്തിന് വേണ്ടി പോരാടാനും പ്രതിരോധിക്കാനും കഴിയുന്ന ഏറ്റവും മികച്ച ആളുകളായിരിക്കണം അതിലേക്ക് വരേണ്ടത്. ഗുണ്ടായിസത്തില്‍ ഏര്‍പ്പെടുന്നവരും ട്രെയിനുകളും ബസുകളും കത്തിക്കുന്നവരും സായുധ സേനയില്‍ ഉണ്ടാകാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല,”- ജനറല്‍ വിപി മാലിക് പറഞ്ഞു.
അതേസമയം തന്നെ റിക്രൂട്ട്‌മെന്റ് താൽകാലികമായി നിര്‍ത്തിവെച്ചത് കാരണം ടെസ്‌റ്റ് പൂര്‍ത്തിയാക്കാന്‍ സാധിക്കാത്ത നിരവധി ഉദ്യോഗാര്‍ഥികള്‍ ഉണ്ടെന്നത് യാഥാര്‍ഥ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘അവരില്‍ ചിലര്‍ക്ക് ഇപ്പോള്‍ പ്രായക്കൂടുതലുണ്ടാകും. അവര്‍ ‘അഗ്‌നിപഥ്’ പദ്ധതിക്ക് അര്‍ഹരായിരിക്കില്ല. അതിനാല്‍ അവരുടെ ഉത്കണ്‌ഠയും നിരാശയും എനിക്ക് മനസിലാക്കാൻ കഴിയും,”- അദ്ദേഹം പറഞ്ഞു. അഗ്‌നിപഥ് പദ്ധതിക്ക് നിരവധി പ്ളസ് പോയിന്റുകള്‍ ഉണ്ടെന്ന് പറഞ്ഞ ജനറല്‍ മാലിക് ഇത് സംബന്ധിച്ച ആശങ്കകള്‍ അത് നടപ്പിലാക്കുന്ന മുറക്ക് പരിശോധിക്കാമെന്നും വ്യക്‌തമാക്കി.
Most Read: ജനങ്ങളെ വിഡ്ഢികളാക്കരുത്; അഗ്‌നിപഥ് പദ്ധതിക്കെതിരെ കപില്‍ സിബല്‍