ഡ്രൈവ് ത്രൂ വാക്‌സിനേഷൻ; കൂടുതൽ ജില്ലകളിലേക്ക് വ്യാപിപ്പിക്കുമെന്ന് ആരോഗ്യമന്ത്രി

By Team Member, Malabar News
Drive Through Vaccination
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് കൂടുതൽ ജില്ലകളിലേക്ക് ഡ്രൈവ് ത്രൂ വാക്‌സിനേഷൻ വ്യാപിപ്പിക്കുമെന്ന് വ്യക്‌തമാക്കി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്. തിരുവനന്തപുരം ജില്ലയിലാണ് ഇപ്പോൾ ഡ്രൈവ് ത്രൂ വാക്‌സിനേഷന്‍ ആരംഭിച്ചിരിക്കുന്നത്. ഇത് വിജയകരമായാല്‍ കൂടുതല്‍ ജില്ലകളിലേക്ക് വ്യാപിപ്പിക്കാനുള്ള തീരുമാനത്തിലാണ് നിലവിൽ ആരോഗ്യ വകുപ്പ്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഡ്രൈവ് ത്രൂ വാക്‌സിനേഷന്‍ സെന്ററിലൂടെ വാഹനത്തിലിരുന്ന് ആളുകൾക്ക് വാക്‌സിന്‍ സ്വീകരിക്കാം എന്നതാണ് പ്രത്യേകത.

വാക്‌സിനേഷന്‍ സെന്ററിലേക്ക് വരുന്ന വാഹനത്തില്‍ തന്നെ ഇരുന്ന് രജിസ്‌റ്റര്‍ ചെയ്യാനും വാക്‌സിന്‍ സ്വീകരിക്കാനും ഒബ്‌സര്‍വേഷന്‍ പൂര്‍ത്തിയാക്കാനും സാധിക്കും. വാക്‌സിനേഷന് ശേഷം എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ട് അനുഭവപ്പെട്ടാൽ ആവശ്യമായ വൈദ്യ സഹായവും ലഭ്യമാക്കിയിട്ടുണ്ട്. ഗവൺമെന്റ് വുമൺസ് കോളേജിലെ ഡ്രൈവ് ത്രൂ വാക്‌സിനേഷന്‍ കേന്ദ്രം സന്ദര്‍ശിച്ച ശേഷം സംസാരിക്കുമ്പോഴാണ് മന്ത്രി ഇക്കാര്യം വ്യക്‌തമാക്കിയത്‌.

സെപ്റ്റംബര്‍ അവസാനത്തോടെ 18 വയസിന് മുകളില്‍ പ്രായമുള്ള അര്‍ഹരായ എല്ലാ ആളുകൾക്കും വാക്‌സിന്‍ നല്‍കാനാണ് സംസ്‌ഥാനം ലക്ഷ്യമിടുന്നത്. 18 വയസിന് മുകളില്‍ പ്രായമുള്ളവരിൽ 52 ശതമാനത്തിൽ കൂടുതൽ പേർക്ക് ഒന്നാം ഡോസും, 19 ശതമാനത്തിൽ കൂടുതൽ പേർക്ക് രണ്ടാം ഡോസ് വാക്‌സിനും ഇതിനോടകം നല്‍കിയിട്ടുണ്ട്. ഇത് ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണ്. കൂടാതെ കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രിയുമായുള്ള ചര്‍ച്ച വളരെ പോസിറ്റീവായിരുന്നെന്നും, സംസ്‌ഥാനത്തിന്‌ ആവശ്യമായ വാക്‌സിന്‍ നല്‍കുമെന്നാണ് അറിയിച്ചിരിക്കുന്നതെന്നും മന്ത്രി വ്യക്‌തമാക്കി.

കുട്ടികള്‍ക്കുള്ള വാക്‌സിനേഷന് സംസ്‌ഥാനം സജ്‌ജമാണെന്നും മന്ത്രി അറിയിച്ചു. കേന്ദ്രം അനുമതി നല്‍കുന്ന മുറയ്‌ക്ക്‌ നടപടികള്‍ സ്വീകരിക്കുന്നതാണ്. കൂടാതെ പരമാവധി പരിശോധനകള്‍ നടത്തി രോഗികളെ കണ്ടെത്താൻ സംസ്‌ഥാനം ശ്രമിക്കുന്നതിനാലാണ് ടിപിആര്‍ കൂടി നില്‍ക്കുന്നത്. കേരളത്തില്‍ രോഗബാധയുള്ള ആറിലൊരാളെ പരിശോധനയിലൂടെ കണ്ടെത്തുമ്പോള്‍ ദേശീയ തലത്തില്‍ അത് മുപ്പത്തിമൂന്നില്‍ ഒരാളെ മാത്രമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഒപ്പം കോവിഡ് കേസുകള്‍ കൂടി നില്‍ക്കുന്നതിനാല്‍ ഓണാഘോഷം ജാഗ്രതയോടെ വേണമെന്നും മന്ത്രി വ്യക്‌തമാക്കി. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെഎസ് ഷിനു, ആരോഗ്യ വകുപ്പിലെ മറ്റ് ഉദ്യോഗസ്‌ഥര്‍ എന്നിവര്‍ മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

Read also: ബിജെപി വിരുദ്ധ ചേരി; മുന്നിട്ടിറങ്ങി പ്രാദേശിക പാര്‍ട്ടികള്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE