ന്യൂഡെൽഹി: സൗദി അറേബ്യയിൽ നിന്ന് ക്രൂഡോ ഓയിലുമായി വന്ന കപ്പലിന് നേരെ ഇന്ത്യൻ തീരത്ത് ഡ്രോൺ ആക്രമണം. ഗുജറാത്തിലെ പോർബന്തർ തീരത്തിന് 217 നോട്ടിക്കൽ മൈൽ അകലെ അറബിക്കടലിലാണ് ആക്രമണം ഉണ്ടായത്. വ്യാപാര കപ്പലായ എംവി ചെം പ്ളൂട്ടോയ്‌ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തെ തുടർന്ന് കപ്പലിന് സ്‌ഫോടനം ഉണ്ടായി തീപിടിക്കുകയായിരുന്നു.
20 ഇന്ത്യക്കാരാണ് കപ്പലിൽ ഉണ്ടായിരുന്നത്. എന്നാൽ ആളപായം റിപ്പോർട് ചെയ്‌തിട്ടില്ല. ഇന്ത്യൻ നാവികസേനയുടേയും കോസ്‌റ്റ് ഗാർഡിന്റേയും കപ്പലുകൾ ആക്രമണം നേരിട്ട കപ്പലിന് അടുത്തേക്ക് തിരിച്ചതായി വാർത്താ ഏജൻസിയായ എഎൻഐ അറിയിച്ചു. സൗദി അറേബ്യയിൽ നിന്ന് ക്രൂഡ് ഓയിലുമായി മംഗളൂരുവിലേക്ക് പോവുകയായിരുന്നു കപ്പൽ.
ഇന്ത്യയുടെ കോസ്‌റ്റ് ഗാർഡ് കപ്പൽ ഐസിജിഎസ് വിക്രമിനെ കപ്പലിന്റെ അടുത്തേക്ക് അയച്ചിട്ടുണ്ടെന്ന് ഇന്ത്യൻ പ്രതിരോധ ഉദ്യോഗസ്‌ഥർ അറിയിച്ചു. വിക്രമിന് സഹായം നൽകാൻ സമീപത്തുള്ള കപ്പലുകൾക്കും കോസ്‌റ്റ് ഗാർഡ് നിർദ്ദേശം നൽകിയിട്ടുണ്ട്. അതേസമയം, ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
കഴിഞ്ഞ മാസം ഇസ്രയേലിന്റെ കാർഗോ കപ്പലിന് നേരെ ഇന്ത്യൻ മഹാസമുദ്രത്തിൽ ഡ്രോൺ ആക്രമണം ഉണ്ടായിരുന്നു. ഇറാന്റെ ഇസ്‌ലാമിക് റെവലൂഷ്യനറി ഗാർഡ് കോർപ്‌സ് ആയിരുന്നു ആക്രമണത്തിന് പിന്നിലെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു.
Most Read| കേരളത്തിലെ ആദ്യ ട്രാൻസ് വുമൺ എംബിബിഎസ് ഡോക്‌ടർ; പോരാട്ട വീഥിയിൽ വിഭ