മലപ്പുറം: വിദ്യാർഥികളും യുവജനങ്ങളും കൂടുതൽ സമയവും കുടുംബത്തോടൊപ്പം ഉണ്ടായിട്ടും ലഹരി ഉപയോഗം വർധിക്കുന്നുണ്ട്. ഇതിനെതിരെ രക്ഷിതാക്കൾ ജാഗ്രത പാലിക്കണമെന്ന് കേരള മുസ്ലിം ജമാഅത്ത് ‘ജില്ലാ സാംസ്കാരിക സമിതി‘ സംഗമം ആഹ്വാനം ചെയ്തു.
സമൂഹത്തിൽ മദ്യം, മയക്ക് മരുന്ന് തുടങ്ങിയ ലഹരിവ്യാപനം വർധിക്കുന്നത് സാംസ്കാരിക അധപതനത്തിന് വഴിയൊരുക്കും. അതീവഗുരുതരമായ ‘സിന്തറ്റിക്’ മയക്കുമരുന്നുകൾ പോലും നമ്മുടെ നാട്ടിൽ വ്യാപകമാകുന്നുണ്ട്. അതിനാൽ, ബന്ധപ്പെട്ട അധികാരികൾ വാർഡുകൾ തോറും ജനകീയ സമിതികൾ രൂപീകരിക്കാൻ മുന്നോട്ട് വരണം; സമിതി വ്യക്തമാക്കി.
കഞ്ചാവ് പോലെ മണമോ, സൂക്ഷിക്കാൻ ഇടമോ ആവശ്യമില്ലാത്ത വളരെ ആധുനിക മയക്കുമരുന്നുകൾ പലയിടത്തും ലഭ്യമാണെന്ന് സംഘടനാ പ്രവർത്തകർ ചൂണ്ടികാണിക്കുന്നു. ഇത്തരം മയക്കുമരുന്നുകളുമായി ബന്ധപ്പെട്ട് നിരവധി അറസ്റ്റുകളാണ് നമ്മുടെ ജില്ലയിലുൾപ്പടെ നടന്നു കൊണ്ടിരിക്കുന്നത്. ആധുനിക മൊബൈൽ ആപ്പുകൾ വഴി ഓർഡർ ചെയ്ത് വരുത്തുന്ന രീതിയിലാണ് പുതിയ മയക്കു മരുന്ന് കച്ചവടം. അതിനാൽ രക്ഷിതാക്കൾ കൂടുതൽ ജാഗ്രത പുലർത്തേണ്ടതുണ്ട്; ജില്ലാ സാംസ്കാരിക സമിതി നേതൃത്വം വിശദീകരിച്ചു.
ജില്ലാ ക്യാബിനറ്റ് അംഗങ്ങളും സോൺ കൾച്ചറൽ, അഡ്മിനിസ്ട്രേഷൻ സെക്രട്ടരിമാരും പങ്കെടുത്ത ഓൺലൈൻ സംഗമം ജില്ലാ ജനറൽ സെക്രട്ടറി മുസ്തഫ മാസ്റ്റർ കോഡൂർ ഉൽഘാടനം നിർവഹിച്ചു. ജില്ലാ ഉപാധ്യക്ഷൻ യൂസുഫ് ബാഖവി പ്രാർഥനക്ക് നേതൃത്വം നൽകി.
ഹമീദ് തിരൂരങ്ങാടിയുടെ അധ്യക്ഷതയിൽ ജില്ലാപ്രവർത്തക സമിതിയംഗം എസികെ പാങ്ങ് ആമുഖ പ്രഭാഷണം നടത്തി. ‘സംസ്കാരികം: നമ്മുടെ ഇടപെടലും ബാധ്യതകളും‘ വിഷയം ജില്ലാസെക്രട്ടറി കെപി ജമാൽ കരുളായി അവതരിപ്പിച്ചു. ശറഫുദ്ദീൻ മാളിയേക്കൽ സ്വാഗതവും റഷീദ് മുണ്ടംപറമ്പ് നന്ദിയും പറഞ്ഞു.
Most Read: ‘ക്ളബ്ഹൗസ്’ ഡൗൺലോഡ് 20 മില്യണിലേക്ക്; ടെക് ലോകത്തെ ഞെട്ടിച്ചുകൊണ്ടുള്ള വളർച്ച