മുംബൈ: ആഡംബര കപ്പലിലെ ലഹരി മരുന്ന് കേസില്‍ ആര്യൻ ഖാനെ ഇന്ന് വീണ്ടും എൻസിബി ചോദ്യം ചെയ്‌തേക്കും. ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഡെൽഹിയില്‍ നിന്നെത്തിയ പ്രത്യേക അന്വേഷണ സംഘം ആര്യൻ ഖാന് സമൻസയച്ചിരുന്നു. എന്നാൽ പനി ആയതിനാല്‍ എത്താന്‍ കഴിയില്ലെന്ന് അറിയിക്കുകയായിരുന്നു.
കേസിലെ സാക്ഷി പ്രഭാകര്‍ സെയിലിനും ഇന്ന് ഉച്ചക്ക് 2.30ന് ഹാജരാകാനാവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം സമന്‍സ് അയച്ചിട്ടുണ്ട്. സമീര്‍ വാങ്കഡെക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച പ്രഭാകര്‍ സെയിലിനെ ആദ്യമായാണ് എന്‍സിബി ചോദ്യം ചെയ്യുന്നത്. ആര്യനൊപ്പം പ്രതിപ്പട്ടികയിലുള്ള അബ്ബാസ് മെർച്ചന്റിനെ ഇന്നലെ ചോദ്യം ചെയ്‌തിരുന്നു.
അന്വേഷണത്തില്‍ പിഴവ് പറ്റിയെന്ന പ്രാഥമിക കണ്ടെത്തലിന്റെ അടിസ്‌ഥാനത്തില്‍ ആദ്യഘട്ടം മുതല്‍ കേസ് അന്വേഷിക്കാമെന്ന തീരുമാനത്തിലാണ് സഞ്‌ജയ് സിംഗിന്റെ നേതൃത്വത്തിലുള്ള ഡെൽഹി എന്‍സിബി സംഘം.
കേസിൽ ജാമ്യം കിട്ടിയ ആര്യൻ ഖാൻ ഒക്‌ടോബർ 30നാണ് ജയിൽ മോചിതനായത്. എല്ലാ വെള്ളിയാഴ്‌ചയും എൻസിബി ഓഫിസിലെത്തി ഒപ്പിടണമെന്നതടക്കം 14 വ്യവസ്‌ഥകൾ നൽകിയാണ് ബോബെ ഹൈക്കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.
അതേസമയം ലഹരി മരുന്ന് കേസിൽ ആര്യൻ ഖാനെ കുടുക്കിയതാണെന്ന വെളിപ്പെടുത്തലുമായി മറ്റൊരു സാക്ഷികൂടി രംഗത്തെത്തി. കിരൺ ഗോസാവി, മനീഷ് ബനുശാലി, സുനിൽ പാട്ടീൽ എന്നിവർ ചേർന്ന് ഷാരൂഖ് ഖാനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ പദ്ധതിയിട്ടെന്നാണ് വിജയ് പഗാരെയുടെ വെളിപ്പെടുത്തല്‍.
ആറുമാസമായി സുനിൽ പാട്ടീലിനൊപ്പം ജോലി ചെയ്യുകയാണ് വിജയ് പഗാരെ. ആര്യൻ ഖാൻ കേസിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന വാദവുമായി ബിജെപി നേതാവും രംഗത്ത് എത്തിയിട്ടുണ്ട്.
Most Read: ഡെൽഹിയെ വരിഞ്ഞുമുറുക്കി വായു മലിനീകരണം; കുട്ടികളിൽ ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍