ന്യൂഡെൽഹി: കോവിഡ് പ്രതിരോധ വാക്‌സിൻ വിതരണത്തിന് മുന്നോടിയായുള്ള ഡ്രൈ റൺ അടുത്ത ആഴ്‌ച നടക്കും. നാല് സംസ്‌ഥാനങ്ങളിലാണ് ഡ്രൈ റൺ നടക്കുക. പഞ്ചാബ്, ഗുജറാത്ത്, ആന്ധ്ര, അസം എന്നീ സംസ്‌ഥാനങ്ങളിൽ ഡിസംബർ 28, 29 തീയതികളിലാണ് ഡ്രൈ റൺ നടത്തുന്നത്. ഈ സംസ്‌ഥാനങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട രണ്ട് ജില്ലകളിലെ അഞ്ച് സ്‌ഥലങ്ങളിലാണ് ഡ്രൈ റൺ നടക്കുക.
പഞ്ചാബിൽ ലുധിയാന, ഷഹീദ് ഭഗത് സിങ് നഗർ എന്നീ ജില്ലകളാണ് തിരഞ്ഞെടുത്തിരിക്കുന്നത്. വാക്‌സിനേഷനായി കേന്ദ്ര സർക്കാർ പുറത്തിറക്കിയ മാർഗരേഖയിൽ പോരായ്‌മകൾ ഉണ്ടോയെന്ന് പരിശോധിക്കുന്നതിന് വേണ്ടിയാണ് ഡ്രൈ റൺ നടത്തുന്നത്. വാക്‌സിൻ ശേഖരണം, വാക്‌സിൻ സൂക്ഷിക്കുന്നതിനുള്ള ശീതീകരണ സംവിധാനം, വിതരണത്തിനുള്ള ക്രമീകരണങ്ങൾ എന്നിവയുടെ ഫലപ്രാപ്‌തി ഡ്രൈ റണിൽ പരിശോധിക്കും.
യഥാർഥ വാക്‌സിൻ കുത്തിവെപ്പ് ഒഴികെ കേന്ദ്രം പുറത്തിറക്കിയ മാർഗരേഖയിലെ എല്ലാ വ്യവസ്‌ഥകളും ഡ്രൈ റണിൽ പരിശോധിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. ലോകാരോഗ്യ സംഘടനയും (WHO) യുഎൻഡിപിയും (United Nations Development Programme) സഹകരിച്ചാണ് വാക്‌സിൻ ഡ്രൈ റൺ നടത്തുന്നത്.
ഓരോ കോവിഡ് വാക്‌സിൻ കേന്ദ്രങ്ങളിലും പ്രതിദിനം 100 മുതൽ 200 പേർക്കാണ് വാക്‌സിൻ കുത്തിവെക്കുക എന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ മാർഗരേഖയിൽ വ്യക്‌തമാക്കിയിട്ടുണ്ട്. ഇത്രയും ആളുകളെ വാക്‌സിൻ കേന്ദ്രങ്ങളിൽ എത്തിച്ച് ഡ്രൈ റണ്ണിന്റെ ഭാഗമാകും. കുത്തിവെപ്പ് നടത്താൻ പ്രത്യേക മുറി സജ്‌ജീകരിക്കും. ഒരു സമയം ഒരാൾക്ക് മാത്രമേ കുത്തിവെപ്പ് എടുക്കുകയുള്ളൂ. കുത്തിവെച്ച ആളിനെ അരമണിക്കൂർ നിരീക്ഷിക്കും. പാർശ്വ ഫലങ്ങളോ ആരോഗ്യ പ്രശ്‌നങ്ങളോ പ്രകടിപ്പിക്കുകയാണെങ്കിൽ അവരെ ആശുപത്രിയിലേക്ക് മാറ്റാനുള്ള സൗകര്യവും ഡ്രൈ റണ്ണിൽ ഒരുക്കും.
ഡോക്‌ടർ ഉൾപ്പടെ അഞ്ച് ജീവനക്കാർ ഓരോ വാക്‌സിൻ കേന്ദ്രത്തിലും ഉണ്ടാകും. നീതി ആയോഗ് അംഗം ഡോക്‌ടർ വികെ പോൾ അധ്യക്ഷനായ ദേശീയ വിദഗ്‌ധ സംഘത്തിനാണ് വാക്‌സിൻ വിതരണത്തിന്റെ ഏകോപന പ്രവർത്തനങ്ങളുടെ ചുമതല.
Also Read: ഡെല്‍ഹി സമരത്തിന് പിന്തുണ; റിലയന്‍സ് പെട്രോള്‍ പമ്പില്‍ കര്‍ഷക ഉപരോധം