ദുബായ് : കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഏർപ്പെടുത്തിയ നിയമങ്ങൾ ലംഘിച്ചതിന് കഴിഞ്ഞ ഒരു മാസത്തിനിടെ ദുബായിൽ പിഴ ചുമത്തിയത് 1,000 പേർക്കെതിരെ. ഒപ്പം തന്നെ 2,254 സ്‌ഥാപനങ്ങൾക്ക് കോവിഡ് നിയന്ത്രണങ്ങൾ പാലിക്കാത്ത സാഹചര്യത്തിൽ താക്കീത് നൽകുകയും ചെയ്‌തിട്ടുണ്ട്. പിഴ ചുമത്തിയ ആളുകളിൽ അധികം പേരും മാസ്‌ക് ധരിക്കാത്തവരാണ്. 1,569 ആളുകൾക്ക് താക്കീത് നൽകി വിട്ടയക്കുകയും ചെയ്‌തിട്ടുണ്ട്.
പൊതു സ്‌ഥലങ്ങളിൽ മാസ്‌ക് ധരിക്കാതെ എത്തിയവർക്കൊപ്പം തന്നെ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് അനുവദനീയമായതിലും കൂടുതൽ ആളുകൾ ഒത്തുചേർന്ന 17 സ്‌ഥലങ്ങളും പോലീസ് കണ്ടെത്തി. ഇവർക്കെതിരെയും പോലീസ് കർശന നടപടി സ്വീകരിച്ചിട്ടുണ്ട്. കൂടാതെ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പ് വരുത്തുന്നതിനായി പോലീസ് 5 മാളുകളിൽ പരിശോധന നടത്തിയിരുന്നു. ശേഷം നിയമലംഘനം നടക്കുന്നത് ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിൽ അവർക്കെതിരെ കർശന നടപടികളും പോലീസ് സ്വീകരിച്ചു.
കൂടാതെ ദുബായ് മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 84 സ്‌ഥാപനങ്ങളാണ് ഈ മാസം മാത്രം അടച്ചുപൂട്ടിയത്. ഒപ്പം തന്നെ 157 സ്‌ഥാപനങ്ങൾക്ക് പിഴ ഈടാക്കുകയും, 661 സ്‌ഥാപനങ്ങൾക്ക് താക്കീത് നൽകുകയും ചെയ്‌തിട്ടുണ്ട്. ഇത്തരത്തിൽ ദുബായ് സാമ്പത്തികകാര്യ വകുപ്പിന്റെയും, ദുബായ് ടൂറിസം വകുപ്പിന്റെയും നേതൃത്വത്തിൽ നടത്തിയ പരിശോധനകളിലും കോവിഡ് നിയന്ത്രണ ലംഘനം നടന്ന നിരവധി സ്‌ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിച്ചിട്ടുണ്ട്.
Read also : ഗാസിപൂർ സംഘർഷം; കർഷകരെ ഒഴിപ്പിക്കാനുള്ള തീരുമാനം ചർച്ചകൾക്ക് ശേഷം