കണ്ണൂർ: കണ്ണൂരിൽ എസ് ഡി പി ഐ പ്രവർത്തകൻ സലാഹുദ്ദീന്റെ കൊലപാതകം പോലീസ് പുനരാവിഷ്‌കരിച്ചു. ദൃക്‌സാക്ഷികളുടെ സഹായത്തോടെയും സലാഹുദ്ദീനും പ്രതികളും സഞ്ചരിച്ചിരുന്ന വാഹനങ്ങൾ എത്തിച്ചുമാണ് പുനരാവിഷ്‌കരണം നടത്തിയത്. സംഭവം നടന്ന അതേ സ്ഥലത്തു തന്നെയായിരുന്നു പുനരാവിഷ്‌കരണം. പ്രതികളെ നേരിട്ട് കണ്ട അഞ്ച് ദൃക് സാക്ഷികളും പോലീസിനൊപ്പമുണ്ടായിരുന്നു.
കണ്ണവം ചുണ്ടയിലിനും, കൈച്ചേരിക്കും നടുവിലുള്ള വളവിൽ വച്ചാണ് സലാഹുദ്ദീനു നേരെ ആക്രമണം നടന്നത്. ഇവിടം വളവായതിനാൽ പതുക്കെയായിരുന്നു സലാഹുദ്ദീൻ കാർ ഓടിച്ചിരുന്നത്. അതിനാലാകാം കാറിന് പിന്നിൽ കൊലയാളി സംഘത്തിന്റെ ബൈക്കിടിച്ചിട്ടും പരിക്കേൽക്കാതിരുന്നത് എന്നാണ് നിഗമനം.
തുടർന്ന് കാറിൽ നിന്ന് പുറത്തിറങ്ങിയ സലാഹുദ്ദീൻ ബൈക്കിലെത്തിയവരിൽ സംശയം തോന്നി വീണ്ടും കാറിൽ കയറാൻ ശ്രമിച്ചിരുന്നു. എന്നാൽ, അടുത്തേക്ക് കൂടുതൽ പേർ ഓടി എത്തുകയും സലാഹുദ്ദീനെ കാറിൽ നിന്ന് വലിച്ചിട്ട് വെട്ടുകയുമായിരുന്നു എന്ന് പോലീസ് പറയുന്നു. കേസിലെ മുഴുവൻ പ്രതികളെയും തിരിച്ചറിഞ്ഞതായും ഇവരെ എത്രയും വേഗം പിടികൂടാനാകുമെന്നും പോലീസ് കൂട്ടിച്ചേർത്തു.