കൊല്‍ക്കത്ത: ഡ്യുറന്റ് കപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ നിന്ന് കേരള ബ്ളാസ്‌റ്റേഴ്‌സ് ക്വാര്‍ട്ടര്‍ ഫൈനല്‍ കാണാതെ പുറത്തായി. ഗ്രൂപ്പ് സിയില്‍ നടന്ന നിര്‍ണായക മൽസരത്തില്‍ ഡെല്‍ഹി എഫ്‌സിയോട് പരാജയപ്പെട്ടാണ് ബ്ളാസ്‌റ്റേഴ്‌സ് പുറത്തായത്. എതിരില്ലാത്ത ഒരു ഗോളിനാണ് ഡെല്‍ഹി വിജയം സ്വന്തമാക്കിയത്.
53ആം മിനിറ്റില്‍ ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോ താരം വില്ലിസ് പ്ളാസയാണ് ഡെല്‍ഹിക്ക് വേണ്ടി വിജയഗോള്‍ നേടിയത്. ജയത്തോടെ ഡെല്‍ഹി ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു.
അതേസമയം മറുവശത്ത് സഹല്‍ അബ്‌ദുൾ സമദ്, രാഹുല്‍ കെപി, ജിക്‌സണ്‍ സിംഗ് തുടങ്ങിയ വമ്പൻ താരങ്ങളെല്ലാം കളത്തിലിറങ്ങിയിട്ടും കേരളാ ടീമിന് ഗോള്‍ കണ്ടെത്താനായില്ല. ഗോളെന്നുറച്ച നാല് അവസരങ്ങൾ ബ്ളാസ്‌റ്റേഴ്‌സ് നഷ്‌ടപ്പെടുത്തിയത് തിരിച്ചടിയായി. ബ്ളാസ്‌റ്റേഴ്‌സിന്റ രണ്ട് ഗോളുകൾ ബാറിലിടിച്ച് തിരിച്ചു വരികയായിരുന്നു. സഹലിന്റെ ഒരു ഷോട്ട് പുറത്തേക്കു പോയപ്പോൾ രാഹുല്‍ കെപിയുടെ ഒരു ഷോട്ട് ഗോള്‍ലൈന്‍ സേവിലൂടെ ഡെല്‍ഹി പ്രതിരോധം രക്ഷപ്പെടുത്തി.
ബ്ളാസ്‌റ്റേഴ്‌സ് പുറത്തായെങ്കിലും ടൂര്‍ണമെന്റില്‍ കേരളത്തിന്റെ പ്രതീക്ഷ അവസാനിച്ചിട്ടില്ല. മറ്റൊരു കേരളാ ടീമും നിലവിലെ ചാമ്പ്യൻമാരുമായ ഗോകുലം കേരള എഫ്‌സി ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചിട്ടുണ്ട്. ഗ്രൂപ്പ് ഡി ചാമ്പ്യൻമാരായാണ് ഗോകുലം ക്വാര്‍ട്ടറില്‍ എത്തിയത്.
ഗ്രൂപ്പില്‍ നിന്ന് ബെംഗളൂരു എഫ്‌സിയും ക്വാര്‍ട്ടറില്‍ എത്തിയിട്ടുണ്ട്. ഇന്ത്യന്‍ നേവിയെ മൂന്നിനെതിരെ അഞ്ചു ഗോളുകള്‍ക്ക് കീഴടക്കിയാണ് ബെംഗളൂരു ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്.
Most Read: ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് എതിരായ അതിക്രമം: പോലീസ് അടിയന്തരമായി ഇടപെണം; ഡിജിപി