കൊച്ചി: കെപിസിസി പ്രസിഡണ്ട് കെ സുധാകരന് അനുകൂല മൊഴിയുമായി മോൻസൻ മാവുങ്കൽ. സാമ്പത്തിക തട്ടിപ്പ് കേസിൽ കെ സുധാകരന്റെ പേര് പറയാൻ ഡിവൈഎസ്‌പി രസ്‌തം നിർബന്ധിച്ചതായി മോൻസൻ മാവുങ്കൽ കോടതിയിൽ പറഞ്ഞു. സുധാകരന്റെ പേര് പറഞ്ഞില്ലെങ്കിൽ ഭാര്യയും മക്കളും പ്രത്യാഘാതം അനുഭവിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും മോൻസൻ മാവുങ്കൽ കോടതിയിൽ പറഞ്ഞു.
ഭാര്യയെയും മക്കളെയും ഡിവൈഎസ്‌പി അപമാനിച്ചു. എല്ലാം നഷ്‌ടപ്പെട്ട രാജാവിന്റെ ഭാര്യയും മക്കളും അടിമകളാകുന്നത് പോലെ നിന്റെ കുടുംബവും ഇപ്പോൾ അടിമകളാണെന്ന് പറഞ്ഞതായും മോൻസൻ കോടതിയെ അറിയിച്ചു. മോൺസനെതിരെയുള്ള പോക്‌സോ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്‌ഥനാണ് രസ്‌തം. ലൈംഗിക പീഡനക്കേസുമായി ബന്ധപ്പെട്ട് ഇന്ന് കോടതിയിൽ ഹാജരാക്കിയപ്പോഴാണ്, സുധാകരനെതിരെ മൊഴി നൽകാൻ ക്രൈം ബ്രാഞ്ച് സമ്മർദ്ദം ചെലുത്തിയതായി മോൻസൻ വെളിപ്പെടുത്തിയത്.
വീഡിയോ കോൺഫറൻസിങ് വഴിയാണ് മോൻസനെ കോടതിയിൽ ഹാജരാക്കിയത്. കഴിഞ്ഞ ദിവസം പോക്‌സോ കേസ് വിധി വന്നശേഷം ഡിവൈഎസ്‌പി രസ്‌തമാണ് മോൻസനെ ജയിലിലേക്ക് കൊണ്ടുപോയത്. അതിനിടെ, കളമശേരിയിലെ ക്രൈം ബ്രാഞ്ച് ഓഫീസിന് സമീപമുള്ള പെട്രോൾ പമ്പിൽ എത്തിച്ചശേഷം കെ സുധാകരനെതിരെ മൊഴി നൽകണമെന്ന് ആവശ്യപ്പെട്ടുവെന്നാണ് ഇപ്പോൾ മോൻസൻ മാവുങ്കൽ കോടതിയിൽ പറഞ്ഞിരിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട് വളരെ മോശം ഭാഷയിലും ഭീഷണിയുടെ സ്വരത്തിലുമാണ് ഡിവൈഎസ്‌പി സംസാരിച്ചത്. 25 ലക്ഷം സുധാകരൻ തന്റെ കൈയിൽ നിന്ന് വാങ്ങിയെന്ന് പറയാനും നിർബന്ധിച്ചു. തനിക്കൊപ്പം ജയിലിൽ നിന്ന് വന്ന രണ്ടു പോലീസുകാർ ഇതിന് സാക്ഷികളാണെന്നും മോൻസൻ പറഞ്ഞു. അതേസമയം, ഈ വെളിപ്പെടുത്തലുകളുടെ പശ്‌ചാത്തലത്തിൽ പരാതി നൽകാൻ കോടതി നിർദ്ദേശം നൽകി.
Most Read: ചുട്ടുപൊള്ളി ഉത്തരേന്ത്യ; ഉത്തർപ്രദേശിലും ബീഹാറിലുമായി 98ലേറെ മരണം