തിരുവനന്തപുരം : ലോക്ക്ഡൗണിൽ അവശ്യ യാത്രകൾക്ക് പോലീസ് ഇ-പാസ് നിർബന്ധമാക്കിയ സാഹചര്യത്തിൽ സംസ്‌ഥാനത്ത് പാസിന് അപേക്ഷിക്കുന്നവരുടെ എണ്ണത്തിൽ വലിയ വർധന. ഇന്ന് വൈകുന്നേരം 7 മണി വരെയുള്ള കണക്കുകൾ പ്രകാരം പാസിന് അപേക്ഷിച്ചവരുടെ എണ്ണം 1,75,125 ആണ്. ഇവരിൽ 15,761 ആളുകൾക്ക് മാത്രമാണ് പാസ് അനുവദിച്ചത്. ബാക്കിയുള്ളതിൽ 81,797 അപേക്ഷകൾക്ക് അനുമതി നിഷേധിച്ചു. കൂടാതെ 77,567 അപേക്ഷകൾ പരിഗണനയിലാണ്.
അപേക്ഷിക്കുന്നവരിൽ അവശ്യ യാത്രകൾക്ക് മാത്രമേ പാസ് അനുവദിക്കുകയുള്ളൂ എന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ നേരത്തെ തന്നെ വ്യക്‌തമാക്കിയിരുന്നു. അപേക്ഷകരിൽ ഭൂരിഭാഗം പേരും അനാവശ്യ യാത്രകൾക്കാണ് അപേക്ഷ നൽകിയിരിക്കുന്നതെന്നും, അവർക്ക് പാസ് അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇ-പാസിനായുള്ള അപേക്ഷകൾ തീർപ്പാക്കുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന സ്‌പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്‌ഥരെ സംസ്‌ഥാനത്ത് നിയോഗിച്ചിട്ടുണ്ട്.
അവശ്യ വിഭാഗത്തിൽ ഉൾപ്പെടുന്നവർക്ക് സാധുതയുള്ള തിരിച്ചറിയൽ കാർഡ് ഉള്ളപക്ഷം പാസിന്റെ ആവശ്യം ഇല്ല. വീട്ടുജോലിക്കാര്‍, ഹോം നഴ്‌സ് എന്നിവര്‍ ഉള്‍പ്പടെയുള്ള തൊഴിലാളികള്‍ക്ക് വേണ്ടി തൊഴിലുടമക്ക് പാസിന് അപേക്ഷിക്കാം. മരുന്ന്, ഭക്ഷ്യവസ്‌തുക്കള്‍ വാങ്ങല്‍ മുതലായ വളരെ അത്യാവശ്യ കാര്യങ്ങള്‍ക്ക് സത്യവാങ്മൂലം മതിയാകും.
Read also : ലോക്ക്ഡൗണില്‍ തെരുവ് മൃഗങ്ങള്‍ക്ക് ഭക്ഷണം; 60 ലക്ഷം പ്രഖ്യാപിച്ച് ഒഡിഷ മുഖ്യമന്ത്രി