ബെംഗളൂരു: യുക്രൈനിൽ റഷ്യൻ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ വിദ്യാർഥി നവീൻ എസ്‌ജിയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുകയാണെന്ന് വിദേശകാര്യ മന്ത്രാലയം. ഖാർകീവിലെ മെഡിക്കൽ സർവകലാശാലയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നതെന്ന് കുടുംബത്തെ അറിയിച്ചിരുന്നു.
നവീന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നത് സംബന്ധിച്ച് യുക്രൈൻ അധികൃതരുമായി ചർച്ച നടത്തി വരികയാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഏജന്റും നവീന്റെ സുഹൃത്തുക്കളും മൃതദേഹം തിരിച്ചറിഞ്ഞിരുന്നു. മകനെ എപ്പോഴാണ് അവസാനമായി ഒന്ന് കാണാൻ സാധിക്കുക എന്ന് മാത്രമാണ് നവീന്റെ മാതാപിതാക്കൾക്ക് ചോദിക്കാനുള്ളത്.
ഇന്ത്യൻ വിദ്യാഭ്യാസത്തിന്റെ പോരായ്‌മയുടെ ഇരയാണ് നവീനെന്ന് പിതാവ് ശേഖർ ഗൗഡ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. കർണാടകയിലെ ഹാവേരി ജില്ലയിലെ കർഷക കുടുംബമാണ് നവീന്റെത്. കൃഷിയിൽ നിന്നുള്ള വരുമാനം സ്വരൂപിച്ചും വായ്‌പയെടുത്തുമാണ് വിദേശത്ത് നവീനെ മെഡിക്കൽ പഠനത്തിനായി അയച്ചത്.
പ്ളസ് ടുവിന് 97 ശതമാനം മാർക്ക് ലഭിച്ചിരുന്നെങ്കിലും നീറ്റ് പ്രവേശന പരീക്ഷയിൽ ആദ്യ പട്ടികയിൽ ഇടം പിടിക്കാൻ നവീന് സാധിച്ചില്ല. രാജ്യത്തെ മെഡിക്കൽ വിദ്യാഭ്യാസ രീതി തിരുത്തപ്പെടണം. തന്റെ മകന് സംഭവിച്ചത് ഇനി മറ്റൊരു കുട്ടിക്കും സംഭവിക്കാൻ പാടില്ലെന്നും പിതാവ് ശേഖർ ഗൗഡ പറഞ്ഞു. ഈ പരാമർശത്തിന് പിന്നാലെ പ്രതിപക്ഷവും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
Most Read: സ്വന്തം മകൻ അലർജി, തൊട്ടാൽ ശരീരം ചൊറിയും; അമ്മക്ക് അപൂർവ രോഗം