കണ്ണൂർ: വിദേശ വിമാന സർവീസുകൾ നേടാൻ ശ്രമം ശക്‌തമാക്കുമെന്ന് പുതുതായി ചുമതലയേറ്റ കണ്ണൂർ വിമാനത്താവളം എംഡി ഡോ. വി വേണു. വിദേശ വിമാനങ്ങൾക്ക് സർവീസ് നടത്തുന്നതിനു കണ്ണൂർ വിമാനത്താവളത്തിൽ ‘പോയിന്റ് ഓഫ് കോൾ’ നേടാൻ മുന്തിയ പരിഗണന തന്നെ നൽകും. ഇതിനായി അടുത്ത ആഴ്‌ച കേന്ദ്ര വ്യോമയാന സെക്രട്ടറി പ്രദീപ് സിങ് കരോളയെ കാണുമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിൽ നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്‌സ് നൽകിയ സ്വീകരണത്തിൽ സംസാരിക്കവെ ആണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
കൂടാതെ ഹജ്‌ജ് എംബാർക്കേഷൻ സൗകര്യം ഏർപ്പെടുത്താനും കൂടുതൽ വിമാന സർവീസുകൾ തുടങ്ങുന്നതിനും ശ്രമിക്കുമെന്നും വിമാനത്താവള റൺവേ 4000 മീറ്ററാക്കുന്നതിനുള്ള ഭൂമി ഏറ്റെടുക്കൽ വേഗത്തിലാക്കുമെന്നും അദ്ദേഹം വ്യക്‌തമാക്കി. വിമാനത്താവളത്തിന്റെ വികസനത്തിനായി എല്ലാവരും ഒറ്റക്കെട്ടായി ഉണ്ടാകണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
ചേംബർ പ്രസിഡണ്ട് ഡോ. ജോസഫ് ബെനവൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി ഹനീഷ് കെ വാണിയങ്കണ്ടി, ടികെ രമേഷ് കുമാർ, പ്രസ് ക്ളബ് പ്രസിഡണ്ട് എകെ ഹാരിസ്, വിപി ഷറഫുദ്ദീൻ, എംപി എം മുനവർ, സി അനിൽ കുമാർ, ടിപി നാരായണൻ, ആർ ബാബുരാജ്, കെ വിനോദ് നാരായണൻ, മഹേഷ് ചന്ദ്രബാലിഗെ, സിവി ദീപക്, കെപി രവീന്ദ്രൻ, മാത്യു സാമുവൽ, വിങ്ങ് കമാൻഡർ (റിട്ട) യശ്വന്ത് രത്‌നാകർ, എൻപിസി രംജിത്, ടിപി രവീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
Malabar News: കൽപറ്റയിൽ വയനാട്ടുകാർ മൽസരിച്ചാൽ മതി; കെപിസിസി വൈസ് പ്രസിഡണ്ട് കെസി റോസക്കുട്ടി