കോഴിക്കോട്: എലത്തൂർ തീവെപ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്‌ഫിയെ കോടതി റിമാൻഡ് ചെയ്‌തു. ഏപ്രിൽ 28 വരെ 14 ദിവസത്തേക്കാണ് റിമാൻഡ് കാലാവധി. മുൻസിഫ് കോടതി ജഡ്‌ജി എസ്‌വി മനേഷ് കോഴിക്കോട് മെഡിക്കൽ കോളേജിലെത്തി പ്രതിയെ കണ്ടിരുന്നു. ജയിലിൽ കിടക്കാൻ കഴിയാത്ത വിധമുള്ള രോഗാവസ്‌ഥ ഇല്ലെന്ന് കണ്ടെത്തിയതിനാൽ ഇയാളെ ഉടൻ ഡിസ്‌ചാർജ് ചെയ്യും.
നിലവിൽ മെഡിക്കൽ ബോർഡ് യോഗം ചേരുകയാണ്. ഇതിന് ശേഷം ഷാരൂഖിനെ ഡിസ്‌ചാർജ് ചെയ്യും. തുടർന്ന് ജില്ലാ ജയിലിലേക്ക് മാറ്റും. അതേസമയം, ഇന്ന് തന്നെ പോലീസ് പ്രതിയെ കസ്‌റ്റഡിയിൽ ആവശ്യപ്പെട്ടേക്കും. തുടർന്നാകും അന്വേഷണ സംഘം പ്രതിയെ വിശദമായി ചോദ്യം ചെയ്യുക. കഴിഞ്ഞ ദിവസം മണിക്കൂറുകളോളം നീണ്ട വൈദ്യപരിശോധനക്ക് ശേഷം ഷാരൂഖിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ അഡ്‌മിറ്റ് ചെയ്‌തിരുന്നു.
മഞ്ഞപ്പിത്തവും കരൾ സംബന്ധമായ ചില പ്രശ്‌നങ്ങളും സ്‌ഥിരീകരിച്ചതിനെ തുടർന്നാണ് അഡ്‌മിറ്റ് ചെയ്‌തത്. ആശുപത്രിയിൽ പോലീസിന്റെ പ്രത്യേക നിരീക്ഷണത്തിലാണ് ഷാരൂഖ് സെയ്‌ഫി. ശരീരത്തിലേറ്റ പൊള്ളലുകൾ, മുറിവുകൾ എന്നിവയ്‌ക്ക് പ്രത്യേക ചികിൽസയും നൽകുന്നുണ്ട്. പ്രതിയുടെ ആരോഗ്യനില തൃപ്‌തികരം ആണെന്നാണ് വിദഗ്‌ധ ഡോക്‌ടർമാരുടെ റിപ്പോർട്. ഷാരൂഖിന്റെ ശരീരത്തിലെ പൊള്ളൽ ഒരു ശതമാനത്തിൽ താഴെ മാത്രമാണെന്നും മറ്റു പരിക്കുകൾ ട്രെയിനിൽ നിന്ന് ചാടിയപ്പോൾ പറ്റിയതാണെന്നും മെഡിക്കൽ റിപ്പോർട്ടിൽ വ്യക്‌തമാക്കിയിരുന്നു.
Most Read: തൃശൂർ പൂരം ഇത്തവണയും കർശന സുരക്ഷയിൽ; ജില്ലാ കളക്‌ടർ