കാസർഗോഡ്: നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പണം, മദ്യം, ലഹരി വസ്‌തുക്കള്‍ തുടങ്ങിയവയുടെ ഒഴുക്ക് തടയുന്നതിനായി സ്‌റ്റാറ്റിക് സര്‍വൈലന്‍സ് ടീം, ഫ്‌ളൈയിംഗ് സ്‌ക്വാഡ്, പോലീസ് എന്നിവ നടത്തിയ പരിശോധനയില്‍ 16,96,702 രൂപയും വസ്‌തുക്കളും കണ്ടുകെട്ടി. ഫെബ്രുവരി 26 മുതല്‍ മാര്‍ച്ച് 25 വരെയുള്ള കണക്കാണിത്. ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ നിരീക്ഷണവും പരിശോധനയും ശക്‌തമാണ്.
മഞ്ചേശ്വരം മണ്ഡലത്തില്‍ വിവിധ സംഘങ്ങള്‍ നടത്തിയ പരിശോധനയില്‍ 50 ലിറ്റര്‍ വാഷ്, 10 ലിറ്റര്‍ ചാരായം, 104.59 ലിറ്റര്‍ ഇതര സംസ്ഥാന മദ്യം, 50.7 ലിറ്റര്‍ ബിയര്‍, 10 ലിറ്റര്‍ കേരള നിർമിത വിദേശ മദ്യം, 1670 ഗ്രാം കഞ്ചാവ്, 294.15 കി. ഗ്രാം പുകയില, ഒരു തോക്കും രണ്ട് തിരയും എന്നിവ പിടിച്ചെടുത്തു. സ്‌റ്റാറ്റിക് സര്‍വൈലന്‍സ് ടീം നടത്തിയ പരിശോധനയില്‍ 2,27,500 രൂപയും 2.25 ലിറ്റര്‍ മദ്യവും പോലീസ് 34.46 ലിറ്റര്‍ മദ്യവും പിടിച്ചെടുത്തു. ആകെ 7,87,704 രൂപയുടെ പണവും വസ്‌തുക്കളുമാണ് മഞ്ചേശ്വരം മണ്ഡലത്തിലെ പരിശോധനയില്‍ കണ്ടുകെട്ടിയത്.
കാസർഗോഡ് മണ്ഡലത്തില്‍ നടത്തിയ പരിശോധനയില്‍ ആകെ 2,72,818 രൂപയുടെ പണവും വസ്‌തുക്കളുമാണ് കണ്ടുകെട്ടിയത്. 53.5 ലിറ്റര്‍ കേരള നിർമിത വിദേശമദ്യം, 47.13 ലിറ്റര്‍ ഇതര സംസ്ഥാന മദ്യം, 695 ലിറ്റര്‍ വാഷ്, 37.4 ലിറ്റര്‍ ബിയര്‍, 16 ലിറ്റര്‍ ചാരായം, 9.75 ലിറ്റര്‍ മദ്യം, 0.71 കിലോ ഗ്രാം കഞ്ചാവ്, 34.65 കിലോ ഗ്രാം പുകയില എന്നിവയും പിടിച്ചെടുത്തു. ഫ്‌ളയിംഗ് സ്‌ക്വാഡിന്റെ പരിശോധനയില്‍ 76,000 രൂപയും പിടിച്ചെടുത്തിട്ടുണ്ട്.
ഉദുമയിൽ 20.5 ലിറ്റര്‍ കേരള നിർമിത വിദേശമദ്യം, 200 ലിറ്റര്‍ വാഷ്, 12.06 ലിറ്റര്‍ ഇതര സംസ്ഥാന മദ്യം, 25 ഗ്രാം കഞ്ചാവ്, 23.7 കിലോഗ്രാം പുകയില എന്നിവയും പിടിച്ചെടുത്തു. പോലീസ് പരിശോധനയില്‍ 3,48,000 രൂപയും കണ്ടുകെട്ടി. ആകെ 3,94,480 രൂപയുടെ പണവും വസ്‌തുക്കളുമാണ് ഇവിടെ നിന്ന് കണ്ടുകെട്ടിയത്.
Also Read: കൊച്ചിയിൽ വാടക വീട്ടിൽ നിന്നും കള്ളനോട്ട് പിടികൂടി; ഒരാൾ അറസ്‌റ്റിൽ