ന്യൂഡെൽഹി: വിദ്യാഭ്യാസ മേഖലയിൽ ഭാഷാ വിഭജനം ഇല്ലാതാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മാതൃഭാഷയിൽ പഠന സൗകര്യം ഉറപ്പാക്കും. രാജ്യത്ത് ഐഐടി വിദ്യഭ്യാസം അഞ്ച് ഭാഷകളിലാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. എട്ട് സംസ്‌ഥാനങ്ങളിലെ 14 എഞ്ചിനീയറിംഗ് കോളേജുകളിലാണ് പ്രാദേശിക ഭാഷകളിൽ എഞ്ചിനീയറിംഗ് പഠനം ആരംഭിക്കാൻ പോകുന്നത്.
ഹിന്ദി, തമിഴ്, തെലുങ്ക്, മറാത്തി, ബംഗാളി ഭാഷകളിലാണ് എഞ്ചിനീയറിംഗ് പഠനം സാധ്യമാകാൻ പോകുന്നതെന്ന് നരേദ്ര മോദി വിശദീകരിച്ചു. ദേശീയ വിദ്യാഭ്യാസ നയ വാർഷിക പരിപാടിയിൽ വിദ്യാർഥികളോടും അധ്യാപകരോടും വീഡിയോ കോൺഫറൻസ് വഴി സംവദിക്കവെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യം അറിയിച്ചത്.
എഞ്ചിനീയറിംഗ് കോഴ്‌സുകൾ 11 ഇന്ത്യൻ ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തുന്നതിന് സാങ്കേതിക വിദ്യ വികസിപ്പിച്ചതായും മോദി വ്യക്‌തമാക്കി. ഓൺലൈൻ വിദ്യാഭ്യാസം പ്രോൽസാഹിപ്പിക്കാൻ പുതിയ പോർട്ടൽ ആരംഭിക്കുമെന്നും, സ്‌കൂൾ കോളേജ് തലങ്ങളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കോഴ്‌സുകൾ ആരംഭിക്കുമെന്നും നരേന്ദ്ര മോദി അറിയിച്ചു.
Read Also: ഇൻഷുറൻസ് കമ്പനികളുടെ സ്വകാര്യവൽകരണം; ഭേദഗതികൾക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം