ന്യൂഡെല്‍ഹി : അസം മുന്‍ മുഖ്യമന്ത്രി തരുണ്‍ ഗോഗോയ്(86) അന്തരിച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കൂടിയായിരുന്ന തരുണ്‍ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുകയായിരുന്നു. കഴിഞ്ഞ ഓഗസ്‌റ്റില്‍ കോവിഡ് സ്‌ഥിരീകരിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് കോവിഡ് മുക്‌തനായ തരുണ്‍ ആശുപത്രി വിട്ട് കോവിഡാനന്തര പരിചരണത്തില്‍ കഴിയുകയായിരുന്നു. എന്നാല്‍ വീണ്ടും ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ഈ മാസം 2 ആം തീയതിയാണ് അദ്ദേഹത്തെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശനിയാഴ്‌ച മുതല്‍ തന്നെ ആരോഗ്യനില വഷളായ തരുണ്‍ വെന്റിലേറ്ററിലായിരുന്നു.
2001 ലാണ് അദ്ദേഹം ആദ്യമായി അസം മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത്. തിതബാര്‍ മണ്ഡലത്തില്‍ നിന്നും ജയിച്ച അദ്ദേഹത്തിന്റെ മികച്ച ഭരണം പിന്നീട് തുടര്‍ച്ചയായി മൂന്ന് തവണ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെടാനുള്ള കാരണമായി. എന്നാല്‍ 2014 ല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അസമില്‍ ബിജെപി കടന്നു വന്നതോടെ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് തുടര്‍ന്ന് വന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ തരുണ്‍ നേതൃത്വ സ്‌ഥാനത്ത് നിന്നും ഒഴിഞ്ഞു മാറി.
നീണ്ട 50 വര്‍ഷത്തെ രാഷ്‌ട്രീയ ജീവിതത്തില്‍ 15 വര്‍ഷം അസം മുഖ്യമന്ത്രിയായിരുന്ന തരുണ്‍ ഗോഗോയ് 6 തവണ ലോക്‌സഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. അസമിലെ ജോര്‍ഹട്ട്, കലിയബോര്‍ എന്നീ മണ്ഡലങ്ങളില്‍ നിന്നും അദ്ദേഹം ദീര്‍ഘകാലം എംപിയായി പ്രവർത്തിച്ചു. നരസിംഹറാവു പ്രധാനമന്ത്രിയായിരുന്ന കാലത്ത് കേന്ദ്രമന്ത്രിസഭയിലും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
Read also : വികസനത്തിന് ഒരു വോട്ട്; എൽഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി