ന്യൂഡെൽഹി: അസം മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ തരുൺ ഗോഗോയിയുടെ വിയോഗത്തിൽ അനുശോചനം അറിയിച്ച് പ്രമുഖ രാഷ്‌ട്രീയ നേതാക്കൾ. കോവിഡ് ബാധിച്ച് പിന്നീട് നെഗറ്റീവ് ആയ തരുണ്‍ ഗൊഗോയി കോവിഡ് അനന്തര ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ഗുവഹാട്ടി മെഡിക്കല്‍ കോളേജില്‍ വെന്റിലേറ്ററിലായിരുന്നു. മൂന്നു തവണ അദ്ദേഹം അസം മുഖ്യമന്ത്രിയായിരുന്നിട്ടുണ്ട്. 2001 മുതല്‍ 2016 വരെയാണ് അദ്ദേഹം മുഖ്യമന്ത്രിസ്ഥാനം വഹിച്ചത്.
‘ജനപ്രിയ നേതാവ്’- നരേന്ദ്ര മോദി
തരുൺ ഗോഗോയ് ഒരു ജനപ്രിയ നേതാവും മുതിർന്ന ഭരണാധികാരിയും കൂടിയായിരുന്നു. അസമിലും കേന്ദ്രത്തിലും വളരെയധികം രാഷ്ട്രീയ പരിചയമുള്ള വ്യക്‌തിയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റ കുടുംബാംഗങ്ങളുടെയും അനുഭാവികളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു, പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിൽ കുറിച്ചു.
‘എന്തും തുറന്ന് പറയുന്ന സ്വഭാവം’- അസം മുഖ്യമന്ത്രി
തരുൺ ഗോഗോയിയുടെ നർമ്മബോധവും, സൗഹാർദ്ദപരവുമായ സ്വഭാവം എല്ലാവരെയും ആകർഷിച്ചിരുന്നു. എന്തും തുറന്നു പറയുന്ന ഒരു വ്യക്‌തിയായിരുന്നു അദ്ദേഹം– അസം മുഖ്യമന്ത്രി സർവാനന്ദ സോനോവൽ പറഞ്ഞു.
‘ജനസേവനത്തിനായി ജീവിതം നീക്കി വെച്ച വ്യക്‌തി’- പി ചിദംബരം
ഇടതും വലതും തീവ്രവാദം ഒഴിവാക്കിക്കൊണ്ട് മധ്യ പാതയിലൂടെ നടക്കാനുള്ള ഒരു മാതൃകയായിരുന്നു തരുൺ ഗോഗോയ് എന്ന് കോൺഗ്രസ് നേതാവും മുൻ കേന്ദ്ര ധനമന്ത്രിയുമായ പി. ചിദംബരം പറയുന്നു. അദ്ദേഹത്തിന്റെ ജീവിതം അസമിലെ ജനങ്ങളെ സേവിക്കുന്നതിനായി നീക്കി വെച്ചിരുന്നുവെന്നും ചിദംബരം ട്വീറ്റ് ചെയ്‌തു.
‘യഥാർഥ കോൺഗ്രസ് നേതാവ്’- രാഹുൽ ഗാന്ധി
“തരുൺ ഗോഗോയ് ഒരു യഥാർത്ഥ കോൺഗ്രസ് നേതാവായിരുന്നു. അസമിലെ എല്ലാ ജനങ്ങളെയും സമുദായങ്ങളെയും ഒരുമിച്ച് കൊണ്ടുവരുന്നതിനായി അദ്ദേഹം തന്റെ ജീവിതം സമർപ്പിച്ചു. എന്നെ സംബന്ധിച്ചിടത്തോളം അദ്ദേഹം മികച്ചതും ബുദ്ധിമാനും ആയ ഒരു അധ്യാപകനായിരുന്നു. ഞാൻ അദ്ദേഹത്തെ വളരെയധികം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്‌തു.
Also Read: കേന്ദ്ര സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധ നയം; വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി
ഇവരെ കൂടാതെ പ്രസിഡണ്ട് റാം നാഥ് കോവിന്ദ്, പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, കോൺഗ്രസ് എംപി ശശി തരൂർ, ആർജെഡി നേതാവ് തേജസ്വി യാദവ് എന്നിവരും അദ്ദേഹത്തിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി.