കൊച്ചി: മുഖ്യമന്ത്രിക്കെതിരെയും ആരോഗ്യ വകുപ്പിനെതിരെയും ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സർക്കാർ ആശുപത്രികളിൽ കാലാവധി കഴിഞ്ഞ മരുന്ന് വിതരണം ചെയ്‌തുവെന്ന മെഡിക്കൽ സർവീസ് കോർപ്പറേഷന്റെ സിഎജി റിപ്പോർട് ഞെട്ടിപ്പിക്കുന്നതാണെന്ന് വിഡി സതീശൻ പറഞ്ഞു. ഇതിൽ മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
മരുന്നുകളുടെ ഗുണനിലവാര പരിശോധനയിൽ ഗുരുതരമായ അലംഭാവം ഉണ്ടായെന്ന് വ്യക്‌തമാക്കുന്ന മെഡിക്കൽ സർവീസ് കോർപ്പറേഷന്റെ സിഎജി റിപ്പോർട് ആണ് ഞെട്ടിപ്പിക്കുന്നത്. ചില കമ്പനികളുടെ മരുന്ന് പരിശോധിച്ചിട്ടില്ല. രോഗികൾക്ക് ജീവഹാനി വരുത്തുന്ന രീതിയിൽ പണം തട്ടിയെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. പർച്ചേസുകൾക്ക് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും അനുമതി നൽകിയെന്നും വിഡി സതീശൻ വിമർശിച്ചു.
26 ആശുപത്രികളിൽ കാലാവധി കഴിഞ്ഞ മരുന്നുകൾ വിതരണം ചെയ്‌തു. 1610 ബാച്ച് മരുന്നുകൾക്ക് കാലാവധി സംബന്ധിച്ച് നിബന്ധന പാലിക്കപ്പെട്ടില്ല. ഗുണനിലവാര പരിശോധനയിൽ ഗുരുതരമായ അലംഭാവം ഉണ്ടായി. ചില കമ്പനികളുടെ മരുന്ന് പരിശോധിച്ചിട്ടില്ല. പർച്ചേസുകൾക്ക് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും അനുമതി നൽകിയെന്നും കൃത്യവും നിഷ്‌പക്ഷവുമായ അന്വേഷണം ഇക്കാര്യത്തിൽ ആവശ്യമാണെന്നും വിഡി സതീശൻ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി സോഷ്യൽ മീഡിയ മാനേജ്‌മെന്റിന് വേണ്ടി ലക്ഷങ്ങൾ ചിലവഴിക്കുന്നു. സോഷ്യൽ മീഡിയയിൽ പോസ്‌റ്റിടാൻ മാത്രം 6,67,260 ലക്ഷം രൂപ ഒരു മാസം ചിലവഴിക്കുന്നു. സർക്കാർ പണമാണ് ഇങ്ങനെ ധൂർത്തടിച്ചു നശിപ്പിക്കുന്നത്. സാമൂഹിക മാദ്ധ്യമങ്ങളിൽ പോസ്‌റ്റിടാൻ മാത്രം 12 പേരെയാണ് നിയോഗിച്ചത്. ഒരു മാസം 20 പോസ്‌റ്റുകളാണ് പരമാവധിയിടുന്നത്. അതിനാണ് ഈ പണമെല്ലാം ചിലവഴിക്കുന്നത്. മെഡിക്കൽ സർവീസസ് കോർപ്പറേഷനിലെ തീപിടിത്തത്തിലും ദുരൂഹതയുണ്ട്. മരുന്ന് കൊള്ളയിൽ മുഖ്യമന്ത്രി പ്രതികരിക്കണമെന്നും വിഡി സതീശൻ ആവശ്യപ്പെട്ടു.
സിഎംആർഎലും വീണാ വിജയൻ കമ്പനി എക്‌സ്‌ലോജിക്കും തമ്മിൽ നടന്നത് കള്ളപ്പണ ഇടപാടാണ്. മാസപ്പടി വിവാദത്തിൽ വീണാ വിജയന്റെ കമ്പനിയുടെ ഇടപാടുമായി ഇഡി അന്വേഷണം നടന്നോയെന്ന് മുഖ്യമന്ത്രി വ്യക്‌തമാക്കണമെന്നും വിഡി സതീശൻ ആവശ്യപ്പെട്ടു.
Most Read| ഡെൽഹിയിൽ വായുമലിനീകരണം അതിരൂക്ഷം; ജാഗ്രതാ നിർദ്ദേശം