ഇടുക്കി: ദേവികുളം സബ് കളക്ടറുടെ പേരില്‍ വ്യാജ ഫേസ്ബുക് അക്കൗണ്ട് നിര്‍മിച്ച് പണം തട്ടാന്‍ വീണ്ടും ശ്രമം. സബ് കളക്ടറുടെ ചിത്രം ഉപയോഗിച്ചിട്ടുള്ള അക്കൗണ്ടില്‍ നിന്നും പണം ആവശ്യപ്പെട്ടുള്ള സന്ദേശം അടിമാലിയിലെ പ്രാദേശിക മാദ്ധ്യമ പ്രവര്ത്തകന് ലഭിച്ചു. തുടർന്ന് മാദ്ധ്യമ പ്രവര്ത്തകന് ഇക്കാര്യം പോലീസിനെയും സബ് കളക്ടറെയും അറിയിക്കുകയായിരുന്നു.
തിരുവോണ ദിവസമായിരുന്നു അടിമാലിയിലെ പ്രാദേശിക മാദ്ധ്യമ പ്രവര്ത്തകന് ദേവികുളം സബ് കളകടറുടേതെന്ന പേരില്‍ ഒരു ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്ന് ഓണാശംസ നേര്‍ന്നുള്ള സന്ദേശം എത്തുന്നത്. സബ് കളക്ടറുടെ ചിത്രം കണ്ട മാദ്ധ്യമ പ്രവര്ത്തകന് തിരിച്ചും ആശംസ നേര്‍ന്നു.
എന്നാൽ ഒരു സഹായം ചെയ്യാമോ എന്നായിരുന്നു അടുത്ത ചോദ്യം. 15000 രൂപ താന്‍ അയച്ചു തരുന്ന ഗൂഗിള്‍ പേ നമ്പറിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യണം എന്നായിരുന്നു ആവശ്യം. പിന്നാലെ ഗൂഗിള്‍ പേ നമ്പറും അയച്ചു. ഇതോടെയാണ് വ്യാജ ഫേസ്ബുക് അക്കൗണ്ടാണെന്ന് മാദ്ധ്യമ പ്രവര്ത്തകന് മനസിലായത്.
നേരത്തെയും സമാന രീതിയില്‍ ദേവികുളം സബ് കളക്ടറുടെ വ്യാജ ഫേസ്ബുക് അക്കൗണ്ട് നിര്‍മിച്ച് പണം തട്ടാനുള്ള ശ്രമങ്ങൾ നടന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം നിലനില്‍ക്കെയാണ് വീണ്ടും തട്ടിപ്പുകാര്‍ എത്തുന്നത്.
Most Read: ആദായനികുതി വകുപ്പിലെ സാങ്കേതിക തകരാർ; ഇൻഫോസിസ് സിഇഒയെ വിളിപ്പിച്ച് ധനമന്ത്രാലയം