ആലപ്പുഴ: കൊല്ലപ്പെട്ട ബിജെപി നേതാവ് അഡ്വ. രഞ്‌ജിത് ശ്രീനിവാസിന്റെ വീട് രാജ്യസഭാ എംപി സുരേഷ് ഗോപി സന്ദർശിച്ചു. കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച സുരേഷ്‌ഗോപി രാഷ്‌ട്രീയ കൊലപാതകങ്ങൾ ഇനിയെങ്കിലും അവസാനിപ്പിക്കണമെന്നും അതിനായി ആരുടെ കാലിൽ വേണമെങ്കിലും വീഴാമെന്നും പറഞ്ഞു.
രാഷ്‌ട്രീയ കൊലപാതകങ്ങൾ എന്ന ഈ സമ്പ്രദായം രാജ്യദ്രോഹപരമാണ്. ഈ സമ്പ്രദായത്തെ എത്രവട്ടം തള്ളിപ്പറഞ്ഞതാണ്. എന്നിട്ടും ഇതു തുടരുന്നു. ഇനി പറയാനില്ല ആരുടെ വേണമെങ്കിലും കാലു പിടിക്കാം. ഇതൊന്ന് അവസാനിപ്പിക്കൂ. ഒരച്ഛനെന്ന നിലയിൽ എനിക്കിത് താങ്ങാനാവുന്നില്ല; സുരേഷ് ഗോപി പറഞ്ഞു.
സമൂഹത്തിന് എന്തെങ്കിലും ഒരു സ്‌നേഹം കലാകാരനെന്ന നിലക്ക് ഉണ്ടെങ്കിൽ ഒന്നു വകവച്ചു തരാൻ തയ്യാറാവൂ. ഒരു കൊലപാതകവും അതു മതത്തിന്റെ പേരിലായാലും രാഷ്‌ട്രീയത്തിന്റെ പേരിലായാലും ഒരു പ്രദേശത്തിന്റെയാകെ സമാധാനം കളയുകയാണ്. വളർന്നുവരുന്ന കുഞ്ഞുങ്ങളെ ഇതെങ്ങനെ ബാധിക്കുമെന്ന് മനസിലാക്കണം.
മരണപ്പെട്ടവരുടെ കുഞ്ഞുങ്ങളെ മാത്രമല്ല, ഇത്തരം കൊലപാതകങ്ങൾ കണ്ടു വളരുന്ന സമൂഹത്തിലെ എല്ലാ കുഞ്ഞുങ്ങളുടേയും മാനസിക വളർച്ച ഏതു രീതിയിലായിരിക്കുമെന്ന് നമ്മൾ ചിന്തിക്കണം. ആ അർഥത്തിൽ ഇതൊരു തികഞ്ഞ രാജ്യദ്രോഹ നടപടിയാണ്; അദ്ദേഹം കൂട്ടിച്ചേർത്തു.
Most Read: ഗോവയിലെ ജനങ്ങളെ ഭിന്നിപ്പിക്കുന്നു; മുൻ എംഎൽഎ ഉൾപ്പടെ 5 പേർ തൃണമൂൽ വിട്ടു