വാളയാർ: കുനൂരിലെ ഹെലികോപ്‌ടർ ദുരന്തത്തിൽ മരിച്ച മലയാളി സൈനികനും വ്യോമസേന ജൂനിയർ വാറന്റ് ഓഫിസറുമായ എ പ്രദീപിന്റെ മൃതദേഹം സംസ്‌കരിച്ചു. പ്രദീപ് പഠിച്ച പുത്തൂർ സർക്കാർ സ്‌കൂളിൽ പൊതുദർശനത്തിന് ശേഷമാണ് മൃതദേശം സ്വവസതിയിലേക്ക് കൊണ്ടുപോയത്.
കേന്ദ്രമന്ത്രി വി മുരളീധരൻ, മന്ത്രിമാരായ കെ രാധാകൃഷ്‌ണൻ, കെ കൃഷ്‌ണൻകുട്ടി, കെ രാജൻ തുടങ്ങിയവർ സ്‌കൂളിലെത്തി മൃതദേഹത്തിൽ പുഷ്‌പചക്രം അർപ്പിച്ചു. അന്തിമോപചാരം അർപ്പിക്കാൻ പൊതുജനങ്ങളും സഹപാഠികളുമടക്കം ആയിരക്കണക്കിന് ആളുകളാണ് സ്‌കൂളിലേക്ക് ഒഴുകിയെത്തിയത്.
വാളയാറിൽ നിന്ന് തൃശൂരിലേക്കുള്ള വിലാപയാത്രയിലും നൂറുകണക്കിനാളുകൾ അണിചേർന്നു. സ്‌കൂളിൽ ഒരു മണിക്കൂറോളം നേരം പൊതുദർശനത്തിന് വെച്ച ശേഷം ജൻമനാടായ പൊന്നൂക്കരയിലെ വീട്ടുവളപ്പിൽ സൈനിക ബഹുമതികളോടെയാണ് സംസ്‌കാരം നടന്നത്.
വ്യാഴാഴ്‌ച രാത്രി തന്നെ പ്രദീപിന്റെ ഭാര്യയെയും രണ്ടുമക്കളെയും പൊന്നൂക്കരയിലെ വീട്ടിൽ എത്തിച്ചിരുന്നു. അപകടവിവരമറിഞ്ഞ് കോയമ്പത്തൂരിലേക്ക് പോയ അനുജൻ പ്രസാദും ഇവരോടൊപ്പം മടങ്ങി എത്തിയിരുന്നു. പ്രദീപിന്റെ വിയോഗം കൃത്യമായി മനസിലാക്കാനാകാത്ത വിധം വീട്ടിൽ വെന്റിലേറ്റർ സഹായത്തോടെയാണ് അദ്ദേഹത്തിന്റെ പിതാവ് രാധാകൃഷ്‌ണൻ കഴിയുന്നത്.
തമിഴ്‌നാട്ടിലെ ഊട്ടി കന്നേരിക്ക് സമീപം ബുധനാഴ്‌ചയുണ്ടായ ഹെലികോപ്‌ടർ ദുരന്തത്തിലാണ് സംയുക്‌ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത്, ഭാര്യ മധുലിക, മലയാളി ജവാൻ എ പ്രദീപ് എന്നിരുൾപ്പടെ 14 പേർ അപകടത്തിൽപെട്ടത്. ഹെലികോപ്‌ടർ പൂർണമായും കത്തി നശിച്ചിച്ചിരുന്നു. അപകടത്തിൽ നിന്ന് രക്ഷപെട്ട ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ് അതീവ ഗുരുതരാവസ്‌ഥയിൽ വെന്റിലേറ്ററിൽ കഴിയുകയാണ്.
Also Read: അധ്യാപകന്റെ തലയില്‍ മാലിന്യക്കുട്ട കമിഴ്‌ത്തി വിദ്യാർഥികൾ; അന്വേഷണം