വയനാട്: വയനാട് മീനങ്ങാടിയിൽ പുല്ലു വെട്ടാൻ പോയപ്പോൾ കാണാതായ ക്ഷീര കർഷകനെ പിടിച്ചത് ചീങ്കണ്ണിയെന്ന് സംശയം. ചീരാംകുന്ന് മുരണി കുണ്ടുവയിൽ കീഴാനിക്കൽ സുരേന്ദ്രനെ(55) ആണ് കാണാതായത്. ബുധനാഴ്‌ച ഉച്ചയ്‌ക്ക് ഒന്നരയോടെ വീട്ടിൽ നിന്ന് 100 മീറ്റർ മാറിയുള്ള പുഴയുടെ സമീപത്തെ സ്വന്തം തോട്ടത്തിൽ പുല്ല് വെട്ടാൻ പോയതായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും കാണാത്തതിനെ തുടർന്ന് ഭാര്യ ശൈലജ അന്വേഷിച്ചു പോയെങ്കിലും സുരേന്ദ്രനെ കണ്ടെത്താനായില്ല.
വെട്ടിയ പുല്ല്, തോർത്ത് മുണ്ട്, സുരേന്ദ്രന്റെ ബൂട്ട് എന്നിവ പുഴയുടെ സമീപത്ത് നിന്ന് കണ്ടെത്തിയിരുന്നു. പ്രദേശത്തെ പുല്ലിലൂടെ വലിച്ചുകൊണ്ടുപോയ അടയാളവും ഉണ്ട്. അവ്യക്‌തമായി മൂന്ന് കാൽപ്പാടുകളും കണ്ടെത്തിയിട്ടുണ്ട്. പുഴയിൽ നിന്നുള്ള ഏതെങ്കിലും ജീവിയാകാമെന്നാണ് കരുതുന്നത്. ചീങ്കണ്ണിയാണെന്ന സംശയവും നാട്ടുകാർ പറയുന്നുണ്ട്. മുൻപ് ഇവിടെ ചീങ്കണ്ണിയെ കണ്ടതായി നാട്ടുകാർ പറയുന്നു.
ശക്‌തമായ മഴയായതിനാൽ പുഴയിൽ വെള്ളം കൂടുതലാണ്. ബത്തേരി ഫയർഫോഴ്‌സ്, എൻഡിആർഎഫ്, മീനങ്ങാടി പോലീസ്, പഞ്ചായത്ത് അധികൃതർ എന്നിവരും നാട്ടുകാരും സ്‌ഥലത്തെത്തി രാത്രി വരെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തിരച്ചിൽ ഇന്നും തുടരും.
അതിനിടെ, മീനങ്ങാടി പോലീസ് സുരേന്ദ്രനെ കാണാതായ സംഭവത്തിൽ കേസ് രജിസ്‌റ്റർ ചെയ്‌തു. തിരച്ചിൽ കാര്യക്ഷമമാക്കാൻ പുഴയിലെ ജലനിരപ്പ് നിയന്ത്രിക്കാനായി കാരാപ്പുഴ ഡാമിന്റെ സ്‌പിൽവേ ഷട്ടറുകൾ താഴ്‌ത്തി ഒഴുക്ക് നിയന്ത്രിക്കാൻ അധികൃതർ ജലസേചന വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Most Read: അവിശ്വാസ പ്രമേയം; പിന്തുണയ്‌ക്കില്ലെന്ന് വൈഎസ്ആർ കോൺഗ്രസും ബിഎസ്‌പിയും