ന്യൂഡെല്‍ഹി : കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യവുമായി കര്‍ഷകര്‍ രാജ്യതലസ്‌ഥാനത്ത് നടത്തുന്ന പ്രക്ഷോഭം ഇന്ന് 17 ആം ദിവസത്തിലേക്ക്. സര്‍ക്കാര്‍ നിയമം പിൻവലിക്കില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്ന സാഹചര്യത്തില്‍ സമരം കൂടുതല്‍ ശക്‌തമാക്കാനുള്ള നിലപാടിലാണ് കര്‍ഷക സംഘടനകള്‍. ഇന്ന് മുതല്‍ ഡല്‍ഹിയിലേക്കുള്ള കൂടുതല്‍ പാതകള്‍ ഉപരോധിക്കാന്‍ കര്‍ഷക സംഘടനകള്‍ തീരുമാനിച്ചിട്ടുണ്ട്.
ഡെല്‍ഹിയിലേക്കുള്ള ജയ്‌പൂര്‍, ആഗ്ര എന്നീ ദേശീയപാതകള്‍ കൂടി ഉപരോധിക്കാനുള്ള തീരുമാനത്തിലാണ് ഇപ്പോള്‍ കര്‍ഷക സംഘടനകള്‍. ഇതിന്റെ ഭാഗമായി ഇന്ന് ഉച്ചക്ക് ശേഷം ഉത്തര്‍പ്രദേശ്, രാജസ്‌ഥാന്‍, ഹരിയാന എന്നീ സംസ്‌ഥാനങ്ങളില്‍ നിന്നുള്ള കൂടുതല്‍ കര്‍ഷകര്‍ ദേശീയപാതകള്‍ ലക്ഷ്യം വച്ച് നീങ്ങും. ശേഷം നാളെയോടെ ജയ്‌പൂർ, ആഗ്ര എന്നീ ദേശീയപാതകള്‍ പൂര്‍ണമായും അടക്കാനുള്ള തീരുമാനത്തിലാണ് കര്‍ഷകര്‍. കൂടാതെ ട്രെയിന്‍ തടയല്‍ സമരവും ഇന്ന് മുതല്‍ ആരംഭിക്കാനാണ് കര്‍ഷക സംഘടനകള്‍ തീരുമാനിച്ചിരിക്കുന്നത്.
സമരം കൂടുതല്‍ ശക്‌തമാക്കുന്നതിന്റെ ഭാഗമായി തിങ്കളാഴ്‌ച രാജ്യവ്യാപക പ്രക്ഷോഭത്തിനും ആഹ്വാനം ചെയ്‌തിട്ടുണ്ട്. കഴിഞ്ഞ ദിവസം കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമര്‍ സമരം അവസാനിപ്പിക്കണമെന്ന ആവശ്യവുമായി രംഗത്ത് വന്നിരുന്നു. സര്‍ക്കാര്‍ മുന്നോട്ട് വച്ച നിര്‍ദേശങ്ങള്‍ അംഗീകരിക്കാൻ തയ്യാറാകണമെന്നും, സമരം പിന്‍വലിക്കണമെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷക സമരങ്ങള്‍ ഇപ്പോള്‍ തന്നെ ജനജീവിതത്തെ സാരമായി ബാധിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്‌തമാക്കി. എന്നാല്‍ അതിന് കാരണം സര്‍ക്കാര്‍ തന്നെയാണെന്നും, നിയമം പിന്‍വലിക്കാന്‍ തീരുമാനിച്ചാല്‍ ഉടന്‍ തന്നെ സമരം അവസാനിപ്പിക്കുമെന്നുമാണ് കര്‍ഷക സംഘടനകള്‍ ഇതിന് മറുപടി നല്‍കിയത്.
Read also : സംഘർഷാവസ്‌ഥ തുടരാൻ കാരണം ചൈനയുടെ ഏകപക്ഷീയ നീക്കങ്ങൾ; ഇന്ത്യ