ലഖ്‌നൗ: യുപിയിൽ കര്‍ഷക സമരത്തിന് ഇടയിലേക്ക് വാഹനം ഇടിച്ചു കയറി എട്ടുപേര്‍ മരിച്ച സംഭവത്തില്‍ പ്രതിഷേധം ശക്‌തമാക്കി കർഷകർ. കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ മകന്‍ അമിത് മിശ്ര മനഃപൂർവം വാഹനം ഇടിച്ചുകയറ്റി കര്‍ഷകരെ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് കർഷകർ ആരോപിക്കുന്നത്. കര്‍ഷകരുടെ മരണത്തില്‍ പ്രതിഷേധിച്ച് തിങ്കളാഴ്‌ച കളക്‌ട്രേറ്റുകള്‍ വളഞ്ഞ് രാജ്യവ്യാപക പ്രതിഷേധത്തിന് കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്‌തിട്ടുണ്ട്.
കർഷകരുടെ മരണത്തിൽ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നാണ് കര്‍ഷക സംഘടനകളുടെ ആവശ്യം. അജയ് മിശ്രയെ മോദി മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്നും സംഘടനകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അപകടത്തില്‍ കൊല്ലപ്പെട്ട നാല് പേര്‍ സമരത്തിന് എത്തിയ കര്‍ഷകരും നാല് പേര്‍ കാറിൽ ഉണ്ടായിരുന്നവർ ആണെന്നുമാണ് ലഖിംപൂര്‍ എഎസ്‌പി മാദ്ധ്യമങ്ങളോട് പറഞ്ഞത്.
യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും, കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയും പങ്കെടുത്ത ചടങ്ങിലേക്ക് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കർഷകർ പ്രതിഷേധമായി എത്തുകയായിരുന്നു. പിന്നാലെ പരിപാടി സ്‌ഥലത്തേക്കെത്തിയ കേന്ദ്ര സഹമന്ത്രിയുടെ വാഹനം തടഞ്ഞതോടെയാണ് പ്രശ്‌നങ്ങൾ ആരംഭിച്ചത്. യുപി തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് സംഭവമെന്നത് ബിജെപിക്ക് തിരിച്ചടി ആയേക്കുമെന്നാണ് റിപ്പോർട്.
Read also: മന്ത്രിയുടെ മകന്റെ വാഹന വ്യൂഹം പാഞ്ഞുകയറി; മൂന്ന് കര്‍ഷകർ കൊല്ലപ്പെട്ടു