ന്യൂഡെല്‍ഹി : കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷക സംഘടനകള്‍ നടത്തുന്ന സമരം ശക്‌തമാക്കുന്നതിന്റെ ഭാഗമായി ഇന്ന് ഡെല്‍ഹിയുടെ അതിര്‍ത്തികളില്‍ ട്രാക്‌ടര്‍ മാര്‍ച്ച് സംഘടിപ്പിക്കും. ഇന്ന് രാവിലെ 11 മണിയോടെ ആരംഭിക്കുന്ന ട്രാക്‌ടര്‍ മാര്‍ച്ചില്‍ 2500 ട്രാക്‌ടറുകള്‍ അണിനിരത്തി കര്‍ഷകര്‍ സമരം കൂടുതല്‍ ശക്‌തമാക്കും. അതിനൊപ്പം തന്നെ ജനുവരി 26ആം തീയതി റിപ്പബ്‌ളിക് ദിനത്തില്‍ രാജ്പഥില്‍ നടത്താന്‍ തീരുമാനിച്ച സമാന്തര പരേഡിന്റെ റിഹേഴ്‌സലും ഇന്ന് നടത്തും.
നിയമങ്ങള്‍ പിന്‍വലിക്കുന്നത് വരെ ശക്‌തമായ സമരം തുടരുമെന്ന കര്‍ഷക സംഘടനകളുടെ തീരുമാനത്തെ തുടര്‍ന്നാണ് ഇന്ന് ട്രാക്‌ടര്‍ മാര്‍ച്ച് നടത്താനൊരുങ്ങുന്നത്. ഇന്ന് നടക്കുന്ന മാര്‍ച്ചില്‍ ഡെല്‍ഹി അതിര്‍ത്തിയിലുള്ള സിംഘു, തിക്രി, ഗാസിപ്പുര്‍ എന്നിവിടങ്ങളില്‍ രണ്ടായിരത്തോളം ട്രാക്‌ടറുകളും, രാജസ്‌ഥാന്‍, ഹരിയാന എന്നിവിടങ്ങളില്‍ നിന്ന് അഞ്ഞൂറോളം ട്രാക്‌ടറുകളും റാലി നടത്തും.
അതേസമയം തന്നെ കര്‍ഷകരുടെ മാര്‍ച്ച് തടയുന്നതിന് വേണ്ട എല്ലാ നടപടികളും പോലീസിന്റെ ഭാഗത്ത് നിന്നും ആരംഭിച്ചിട്ടുണ്ട്. രാജസ്‌ഥാന്‍, ഹരിയാന എന്നിവിടങ്ങളിലേക്കുള്ള മാര്‍ച്ച് തടയാനുള്ള എല്ലാ നീക്കങ്ങളും പോലീസിന്റെ ഭാഗത്ത് നിന്നുണ്ടാകും. കൂടാതെ സമരം ചെയ്യുന്ന കര്‍ഷകര്‍ ഡെല്‍ഹിയിലേക്ക് പ്രവേശിക്കാതെ അതിര്‍ത്തികളില്‍ ബാരിക്കേഡുകള്‍ നിരത്തി തടയാനുള്ള നടപടികളും പോലീസ് ആരംഭിച്ചു. എന്നാല്‍ റിപ്പബ്‌ളിക് ദിനത്തോട് അനുബന്ധിച്ച് എല്ലാ ജില്ലകളിലും ജനുവരി 26ആം തീയതി സമാന്തര റിപ്പബ്ളിക് ദിന പരേഡുകള്‍ നടത്താന്‍ തൊഴിലാളി സംഘടനകള്‍ തീരുമാനിച്ചു. കൂടാതെ സംസ്‌ഥാനങ്ങള്‍ കേന്ദ്രീകരിച്ച് ഗവര്‍ണര്‍മാരുടെ വസതികള്‍ ഉപരോധിക്കുമെന്ന് സിഐടിയു, ഐഎന്‍ടിയുസി, എഐടിയുസി അടക്കമുള്ള 10 സംഘടനകള്‍ വ്യക്‌തമാക്കി.
Read also : ലോകത്തെ ഞെട്ടിച്ചുകൊണ്ട് യുഎസ് പാർലമെന്റ് കീഴടക്കി ട്രംപ് അനുകൂലികൾ; മന്ദിരം ഒഴിപ്പിച്ചു